Your Image Description Your Image Description

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ 85 രൂപയിൽ താഴെയാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതും തീരുവ മൂലം അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുമാണ് രൂപയ്ക്ക് കരുത്തായത്. 2024 ഡിസംബറിന് ശേഷം ഇതാദ്യമായാണ് രൂപ ഇത്രയും നേട്ടം രേഖപ്പെടുത്തുന്നത്. ഇന്ന് 85.04ലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 84.99 ലേക്ക് രൂപയുടെ മൂല്യം വീണ്ടും മെച്ചപ്പെട്ടു. 40 പൈസയുടെ നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്.

എണ്ണവിലയിലുണ്ടായ വൻ കുറവാണ് രൂപ കരുത്താർജിക്കാനുള്ള പ്രധാന കാരണം. എണ്ണവില ബാരലിന് 69.64 ഡോളറായി ഇടിഞ്ഞിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് എണ്ണവില രൂപയുടെ മൂല്യത്തേയും സ്വാധീനിക്കും. അതേസമയം, അമേരിക്ക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഇടിയുകയാണ്. പ്രധാനപ്പെട്ട ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി.

പുതിയ വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വാർത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തുന്നത്. 49 ശതമാനമാണ് അമേരിക്ക മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനമാണ് തീരുവ ചുമത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *