Your Image Description Your Image Description

ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തത് വരുന്നു. ഇതോടെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്ത്യൻ ദേശീയതയിൽ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിക്ക് രൂപം നൽകാനാണ് ശ്രമമെന്ന് കാസ സ്ഥാപകരിൽ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിൻ പീറ്റർ വിശദീകരിക്കുന്നു. കേരളത്തിൽ 17 ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ കാസക്ക് ഉണ്ട്. കേരള കോൺഗ്രസ് പാർട്ടിയെ ഒരു ക്രിസ്ത്യൻ പാർട്ടിയായി കാസ കണക്കാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതായി വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം. കാസ രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെന്ന് നേതൃത്വം പറയുന്നു. ഈ വിടവ് പതുക്കെ നികത്താൻ കാസ രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ പാർട്ടിക്ക് കഴിയുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. നിലവിലെ ധാരണ അനുസരിച്ച് കാസ ഒരു സ്വതന്ത്ര സംവിധാനമായി തുടരും. എന്നാൽ പുതിയ പാർട്ടി ഇതിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി നിലക്കൊള്ളും. ‘വലതുപക്ഷ ദേശീയ പാർട്ടിക്ക് രൂപം നൽകാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങൾ പഠനങ്ങൾ നടത്തിയിരുന്നു. അത്തരത്തിൽ ഒരു പാർട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമായത്’- കെവിൻ പീറ്റർ പറഞ്ഞു. കെവിൻ അടക്കം ആറുപേർ ചേർന്ന് 2018ലാണ് കാസയ്ക്ക് രൂപം നൽകിയത്. 2019ൽ ഇത് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ലവ് ജിഹാദിന്റെ ഇരയാണ് താൻ എന്നും കെവിൻ പീറ്റർ പറയുന്നു. തന്റെ ഒരേയൊരു മകൾ മുസ്ലീം യുവാവിനെ കല്യാണം കഴിക്കുന്നതിന് വേണ്ടി 2016ൽ വീട് വിട്ടുപോയി. അതിന് ശേഷം മകളെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നും കെവിൻ പീറ്റർ പറയുന്നു. കേരള കോൺഗ്രസ് നിലവിൽ ദുർബലമാണ്. ഇതിന്റെ ഭാവി പ്രതീക്ഷ നൽകുന്നതല്ല. പഴയ പ്രതാപം കേരള കോൺഗ്രസ് വീണ്ടെടുക്കുമെന്ന് കരുതുന്നില്ലെന്നും കെവിൻ വിശദീകരിക്കുന്നു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കാസ ദേശീയതയ്ക്ക് വേണ്ടി നിലക്കൊള്ളുന്നവരെ പിന്തുണയ്ക്കും. അത് സ്വതന്ത്രരാകാം, രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളാവാം. ഇവർ ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാൽ അവർക്ക് അനുകൂലമായ സമീപനം കാസ സ്വീകരിക്കും. 2026ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാനാണ് ആലോചിക്കുന്നതെന്നും കെവിൻ വ്യക്തമാക്കി. മുൻപ് ക്രിസ്ത്യൻ മതവിശ്വാസികൾ സഭകൾ സ്വീകരിക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വിശ്വാസികളുടെ ചിന്തയിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബിജെപിയെയും ബിജെപിയുടെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുക എന്ന തുറന്ന സമീപനമാണ് സ്വീകരിച്ച് വരുന്നതെന്നും കെവിൻ പീറ്റർ പറഞ്ഞു. തങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേർന്നു നിൽക്കുന്ന സ്ഥാാനാർഥികളുടെ വിജയം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കാസ സംഘടനയുടെ മറ്റൊരു പ്രതിനിധി പറഞ്ഞു. രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ആത്യന്തികമായി തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളിൽ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിൻ പറയുന്നു. കൂടുതലും മധ്യ കേരളത്തിലും മലബാർ മേഖലയിലുമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സമഗ്രമായ പദ്ധതിക്ക് രൂപം നൽകും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ കമ്മിറ്റികൾ ഉള്ളത് കൊണ്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന മുറയ്ക്ക് തന്നെ ഈ കമ്മിറ്റികൾക്ക് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നതിന് അധികം സമയം വേണ്ടിവരില്ലെന്ന് മറ്റൊരു കാസ പ്രതിനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *