Your Image Description Your Image Description

കാൻപുർ: മഴ തകർത്ത സ്വപ്നത്തിലേക്ക് ആവേശകരമായ കുതിപ്പ്, ഒടുവിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂർണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏവരും സമനിലയെന്ന് ഉറപ്പിച്ച മത്സരം രണ്ടാം സെഷനിൽ തന്നെ പിടിച്ചെടുത്തത്. 95 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലും അർധസെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. മൂന്നു ദിവസം മഴയിൽ നഷ്ടപ്പെട്ടപ്പെട്ടതോടെ വിരസമായ സമനിലയിൽ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ വരുതിയിലാക്കിയത്. രണ്ടാം ഇന്ന്ങ്ങിസിൽ ജയ്‌സ്വാൾ(51), കോലി(29 നോട്ടൗട്ട്) എന്നിവർ തിളങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയ്‌സ്വാളിനെ കൂടാതെ എട്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയേയും ആറു റൺസിൽ നിൽക്കെ ശുബ്മാൻ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ഇന്നിങ്സിൽ രണ്ടിന് 26 റൺസെന്ന നിലയിൽ നാലാംദിനം കളി അവസാനിപ്പിച്ച ബംഗ്ലാദേശിന് ഇന്ന് 120 റൺസേ ചേർക്കാനുയൂള്ളൂ. ബുംറയക്കും അശ്വിനും ജഡേജയ്ക്കും മുമ്പിൽ ബംഗ്ലാ ബാറ്റർമാർ കറങ്ങി വീണു. മൂവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ്ദീപ് ഒരു വിക്കറ്റും നേടി.

നേരത്തെ ഇന്ത്യൻ ബാറ്റർമാരുടെ ബാസ്‌ബോൾ ശൈലിയാണ് മത്സരത്തെ പൊടുന്നനെ സജീവമാക്കിയത്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 233 റൺസെടുത്തപ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റിൽ 285 അടിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് എതിരാളികളെ വീണ്ടും ബാറ്റിങ്ങിനയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *