
കനത്ത നഷ്ടം നേരിടുന്ന എയർ ഇന്ത്യയിൽ 10,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. 2021-ൽ എയർലൈൻസിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണിത്. ടാറ്റ സൺസിനും സിംഗപ്പൂർ എയർലൈൻസിനുമാണ് എയർ ഇന്ത്യയിൽ പങ്കാളിത്തമുള്ളത്. കമ്പനിയുടെ തുടർച്ചയായുള്ള സാമ്പത്തിക ബാധ്യതകളും നഷ്ടവും ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.
അതേസമയം, എയർ ഇന്ത്യയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂർ എയർലൈൻസിന് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി 1.5 ബില്യൺ ഡോളർ (ഏകദേശം 14,000 കോടി രൂപ) കൂടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. ബാക്കി 74.9 ശതമാനം ഓഹരികളും ടാറ്റാ സൺസിന്റെ കൈവശമാണ് ഉള്ളത്.
