
അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കണമെന്നും, ആവശ്യമെങ്കിൽ കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്നുമാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉൽപ്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്സിന്റെ അളവ് ക്രമീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. അമൃതം പൊടിയുടെ പാക്കേജിൽ കൃത്യമായ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവും വ്യക്തമായി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതുസംബന്ധിച്ച് അങ്കണവാടി പ്രവർത്തകർക്കും ഗുണഭോക്താക്കൾക്കും ആവശ്യമായ ബോധവൽക്കരണം നൽകുമെന്നും കമ്മീഷൻ അറിയിച്ചു.
ആറുമാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് അങ്കണവാടികൾ വഴിയാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്. ദിവസം 135 ഗ്രാം വീതം പലഹാരമായോ കുറുക്കിയോ നൽകാനാണ് നിലവിലുള്ള നിർദ്ദേശം. നിലവിൽ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്.
വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികൾക്ക് ഇത്രയധികം പഞ്ചസാര നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, അതിനാൽ ഇതിന്റെ അളവ് കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ വേണമെന്ന് വനിത-ശിശുവികസന വകുപ്പും നേരത്തെ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു.
