
‘ജയിലർ 2’വിലെത്തുന്നതിന് കാരണമായത് ഒരു പാട്ട്. അതും മകൻ ജനിച്ച് അഞ്ചാം മാസത്തിൽ ചെയ്ത ‘കുർച്ചി മടത്തപെട്ടി’. ഇപ്പോൾ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഷംന കാസിം. ‘അല ബൊലേലോ’ പാട്ട് ചെയ്യുമ്പോൾ താൻ അഞ്ച് ദിവസം ഗർഭിണിയായിരുന്നുവെന്നും എന്നാൽ അന്ന് അത് അറിയില്ലായിരുന്നുവെന്നും ഷംന പറയുന്നു.
‘കുർച്ചി മടത്തപെട്ടി’ കണ്ടാണ് ‘ജയിലർ 2’ന്റെ അണിയറപ്രവർത്തകർ തന്നെ വിളിച്ചതെന്ന് ഷംന പറഞ്ഞു. ആദ്യം ആരോ പറ്റിക്കാൻ വേണ്ടി വിളിച്ചതാണെന്നാണ് കരുതിയത്. പിന്നീട് അവസരം ഉറപ്പായപ്പോൾ വലിയ സന്തോഷമായി. സിനിമയിലേക്ക് അപ്രതീക്ഷിതമായാണ് എത്തിയതെന്നും എപ്പോഴും ഒരു നർത്തകിയായി അറിയപ്പെടാനായിരുന്നു ആഗ്രഹമെന്നും ഷംന പറഞ്ഞു.
മകൻ ജനിച്ച് അഞ്ചാം മാസത്തിലായിരുന്നു ‘ഗുണ്ടൂർ കാരം’ സിനിമയിലെ ‘കുർച്ചി മടത്തപെട്ടി’യുടെ ചിത്രീകരണം. ആ സമയത്ത് ശരീരഭാരം അൽപം കൂടുതലായിരുന്നതിനാൽ ആളുകൾ പരിഹസിക്കുമോ ട്രോൾ ചെയ്യുമോ എന്ന ആശങ്ക ഉണ്ടായിരുന്നെന്നും ഷംന പറഞ്ഞു. മഹേഷ് ബാബുവിനെയും ശ്രീലീലയെയും പോലെയുള്ള രണ്ട് മികച്ച നർത്തകരോടൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് ശ്രദ്ധ ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ആ പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെന്നും തുടർന്ന് രജനിയുടെ സിനിമയായ ‘ജയിലർ 2’ലേക്ക് അവസരം ലഭിച്ചതെന്നും അവർ പറഞ്ഞു.
തന്റെ കുട്ടികളാണ് ഭാഗ്യചിഹ്നങ്ങളെന്ന് തോന്നുന്നതെന്നും ഷംന പറഞ്ഞു. എല്ലാ ആശങ്കകൾക്കിടയിലും ലഭിച്ച അംഗീകാരത്തിന് കാരണം മകനാണെന്ന് കരുതുന്നുവെന്നും അവർ വ്യക്തമാക്കി. അതോടൊപ്പം ‘അല ബൊലേലോ’ ചെയ്ത സമയത്ത് താൻ അഞ്ച് ദിവസം ഗർഭിണിയായിരുന്നെങ്കിലും അത് അന്ന് അറിയില്ലായിരുന്നുവെന്നും ഷംന കൂട്ടിച്ചേർത്തു.
