Home » Blog » Kerala » സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശാന്‍ കഴിയില്ല; പ്രശാന്തും അകത്തേക്ക് തന്നെ
prasanth

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന്റെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും പ്രതിയാകും. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഎമ്മിന്റെ മൂന്നാമത് ദേവസ്വം ബോര്‍ഡ് കൂടിയാണ് പ്രതി ചേര്‍ക്കാന്‍ പോകുന്നത്. നേരത്തെ രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ പ്രതി ചേര്‍ക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രശാന്ത് അടക്കമുള്ള ദേവസ്വം ബോര്‍ഡ് ആണ് പ്രതി ചേര്‍ക്കപ്പെടാന്‍ പോകുന്നത്.

കഴിഞ്ഞ വര്‍ഷം സ്വര്‍ണപ്പാളികള്‍ ഇളക്കി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതില്‍ ഗൂഡാലോചന ഉണ്ടെന്നും മുന്‍ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചതായുമാണ്‌ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദേവസ്വം കമ്മിഷണറെ അറിയിക്കാതെയാണ് സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019ല്‍ നടന്ന സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍ ലക്ഷ്യമിട്ടിട്ടാണെന്ന് ഹൈക്കോടതി തന്നെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. സ്വര്‍ണപ്പാളികള്‍ ഒരുക്കിമാറ്റിയ ശേഷം മറ്റൊരു പാളിയില്‍ സ്വര്‍ണം പൂശിയാണ് ശബരിമലയില്‍ തിരികെ എത്തിച്ചത്. അത് നിറംമങ്ങിയതോടെയാണ് വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്.

ബോര്‍ഡ് പ്രസിഡന്റ്, പി.എസ്.പ്രശാന്ത്, എ.അജികുമാർ, പി.ഡി. സന്തോഷ് കുമാർ എന്നിവരായിരുന്നു അംഗങ്ങൾ. ഇവര്‍ക്ക് എതിരേയാണ് കേസ് വരാന്‍ പോകുന്നത്. 29നു അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഇതിനു മുന്‍പ് തന്നെ പ്രശാന്ത് അടക്കമുള്ളവര്‍ക്ക് എതിരേ നടപടിയുണ്ടാകും. ഇതില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തേക്കും. പക്ഷെ ഇപ്പോള്‍ ഭരണമാറ്റത്തിനു ശേഷമാണ് പ്രശാന്ത് അടക്കമുള്ള ദേവസ്വം ബോര്‍ഡ് കൂടി സ്വര്‍ണക്കൊള്ളയില്‍ കുടുങ്ങാന്‍ പോകുന്നത്. ദേവസ്വം സെക്രട്ടറിയും ഒപ്പം തിരുവാഭരണം കമ്മിഷണറും പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചേക്കും. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ശബരിമല പോലെ കോടിക്കണക്കിന് വിശ്വാസികളെ ഞെട്ടിച്ച സ്വര്‍ണക്കൊള്ളയിലാണ് അന്വേഷണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം പോലും ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അടക്കമുള്ള മുഴുവന്‍ പ്രതികളും ജാമ്യം നേടി പുറത്തിറങ്ങി. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കൂടി സിപിഎം ഇതേവരെ തയ്യാറായിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും വെറും ഒരു സസ്പെന്‍ഷനാണ് പത്മകുമാറിന് ലഭിച്ചത്. മറ്റൊരു പ്രതിയായ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളുടെ അറസ്റ്റിലേക്കും എസ്ഐടി കടന്നിട്ടില്ല. ഇപ്പോള്‍ പുതിയൊരു കേസ് കൂടിയാണ് വരാന്‍ പോവുന്നതും.