Home » Blog » kerala Max » മമതയെ പ്രതിസന്ധിയിലാക്കി തൃണമൂലിൽ കൂട്ടരാജി; നൂറിലധികം കൗൺസിലർമാർ സ്ഥാനം ഒഴിഞ്ഞു
Mamata-Banarjee

തൃണമൂൽ കോൺഗ്രസിൽ രാജിപരമ്പര തുടരുന്നു. പാർട്ടിയിലെ അഴിമതി ആരോപണങ്ങളിലും ആർ.ജി കർ മെഡിക്കൽ കോളേജ് പീഡന കൊലപാതകക്കേസ് കൈകാര്യം ചെയ്ത രീതിയിലും പ്രതിഷേധിച്ചാണ് ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ പാർട്ടി സ്ഥാനം രാജിവെച്ചത്. ബംഗാളിലെ ജനങ്ങൾ അഴിമതി നിറഞ്ഞ പാർട്ടിയെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ, മനസ്സാക്ഷിക്ക് വിരുദ്ധമായി ഇനി തുടരാനാവില്ലെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ വ്യക്തമാക്കി.

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ തുടർച്ചയായുള്ള ഈ കൊഴിഞ്ഞുപോക്ക് മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, തൃണമൂൽ മഹിളാ വിഭാഗം അധ്യക്ഷ പദവി ഉൾപ്പെടെയുള്ള സംഘടനാ ചുമതലകളിൽ നിന്ന് കാകോലി ഘോഷ് രാജിവെച്ചിരുന്നു. പാർട്ടിയിലെ സഹപ്രവർത്തകനായ കല്യാൺ ബാനർജിക്കെതിരെ ഗുരുതരമായ അധിക്ഷേപാരോപണങ്ങൾ ഉന്നയിച്ച അവർ, ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതിയും നൽകി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച കല്യാൺ ബാനർജി, പരാതി ഉന്നയിക്കാൻ വൈകിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാർട്ടിയിൽ പടലപ്പിണക്കങ്ങൾ വർധിക്കുകയും, രാജിവെച്ച നേതാക്കൾ ബിജെപിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തിട്ടുണ്ട്. നേതൃത്വത്തിന്റെ മൗനവും അതൃപ്തി പ്രകടിപ്പിക്കുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നതും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.