Your Image Description Your Image Description

കോഴിക്കോട് : ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ അംഗം പി റോസയാണ് ഇക്കാര്യം പറഞ്ഞത്. അപകടം സംഭവിച്ച് അടിയന്തര ചികിത്സയ്ക്കായി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സ ലഭ്യമാക്കുമ്പോഴേക്കും കാലതാമസം നേരിടുകയും സമയബന്ധിതമായ ചികിത്സ നിഷേധിക്കപ്പെടുകയും ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നതായ സാഹചര്യവുമുണ്ടാകുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു.

നടപടിക്രമങ്ങള്‍ക്കായ് സമയം നഷ്ടപ്പെടുത്താതെ സമയബന്ധിതമായി ഏവര്‍ക്കും ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിഷന്‍ പറഞ്ഞു. അപകടാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ കുഞ്ഞിനെ ആദ്യം മാതൃശിശു കേന്ദ്രത്തിലും പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സയ്ക്ക് മറ്റു ആശുപത്രിയിലേക്കും മാറ്റിയതില്‍ കാലതാമസമുണ്ടായെന്ന വീട്ടമ്മയുടെ പരാതിയിലാണ് കമ്മീഷന്റെ പരാമര്‍ശം.

2024 സെപ്റ്റംബറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ പീഡിയാട്രിക് സര്‍ജറി ക്യാഷ്വാലിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ തലയില്‍ ക്ഷതമേറ്റ് വരുന്ന കേസുകളുടെ പ്രാഥമിക പരിശോധനകള്‍ വേഗത്തിലാക്കി ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍ കൊണ്ട് കൂടെയാണ് തീരുമാനം കൈകൊണ്ടിരുന്നത്.

ബുധനാഴ്ച നടന്ന സിറ്റിംഗില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കുകയും ഒരു കേസ് തീരുമാനത്തിനായി മാറ്റി വെക്കുകയും ഒരു സുവോ മോട്ടോ കേസില്‍ കക്ഷികള്‍ ഹാജരാകാതിരിക്കുകയും ഒരു കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാതിരുന്ന കേസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്‌സ്ആപ്പ് നമ്പറിലോ kscminorities@gmail.com എന്ന മെയില്‍ ഐഡിയിലോ നേരിട്ടോ കമ്മീഷന് പരാതികള്‍ നല്‍കാം.

 

Leave a Reply

Your email address will not be published. Required fields are marked *