Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് റോഡുനികുതി ഈടാക്കുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ. നികുതി സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ‘വാഹന്‍’ സോഫ്‌റ്റ്‌വെയറിന്റെ നിയന്ത്രണം മുതലെടുത്താണ് കേന്ദ്രനടപടി. സോഫ്‌റ്റ്‌വെയറിന്റെ പരിപാലനച്ചുമതലയുള്ള നാഷണല്‍ ഇന്റഫര്‍മാറ്റിക് സെന്ററിന് (എന്‍ഐസി) നികുതിപിരിവ് നിര്‍ത്താന്‍ ഉപരിതല ഗതാഗതമന്ത്രാലയം കത്ത് നല്‍കി. സ്വകാര്യ ബസ്സുടമകള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയ നിവേദനത്തെ തുടർന്നാണ് നടപടി.

ഇതുവരെ സംസ്ഥാന ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ഐസി നികുതിഘടന നിശ്ചയിച്ചിരുന്നത്. റോഡുനികുതി നിശ്ചയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടുവര്‍ഷം മുന്‍പ് എഐടിപി വാഹനങ്ങളില്‍ നിന്ന് നികുതി ഈടാക്കി തുടങ്ങിയത്. 2021-ലാണ് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോഡുനികുതിഘടന വിനോദസഞ്ചാരികള്‍ക്ക് തടസ്സമാകുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എഐടിപി സംവിധാനം കൊണ്ടുവന്നത്. ഇവയ്ക്ക് സംസ്ഥാനങ്ങളില്‍ പ്രത്യേക നികുതി അടയ്‌ക്കേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം.

അതേസമയം, ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് സംസ്ഥാനം നികുതി ഏര്‍പ്പെടുത്തിയത് കേന്ദ്രം തടഞ്ഞതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ ഗതാഗതവകുപ്പിന് നിയമോപദേശം ലഭിച്ചു. റോഡുനികുതി ഈടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അത് തടയാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നുമാണ് വിലയിരുത്തല്‍. സമാന സാഹചര്യത്തില്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ നികുതി ഈടാക്കാൻ അടുത്തിടെ പ്രത്യേക സോഫ്‌റ്റ്‌വെയറും തയ്യാറാക്കിയിരുന്നു. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ അന്തർസംസ്ഥാന പാതകളില്‍ റൂട്ട് ബസുകള്‍ പോലെ ഓടിയത് കെഎസ്ആര്‍ടിസിക്ക് ഭീഷണി ഉയർത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് റോഡുനികുതി ചുമത്താന്‍ തീരുമാനിച്ചത്. സീറ്റ് അടിസ്ഥാനമാക്കി 35,000 മുതല്‍ 41,000 രൂപവരെ നികുതി വാങ്ങിയിരുന്നു. സ്ലീപ്പര്‍ ബസുകൾക്ക് മൂന്നിരട്ടിയായിരുന്നു നികുതി.

Leave a Reply

Your email address will not be published. Required fields are marked *