ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ച് വോട്ടഭ്യർഥിച്ചുവെന്നാരോപിച്ച് പാർട്ടിനേതാവും നടനുമായ വിജയ്യുടെ പേരിൽ ബാലാവകാശ കമ്മിഷനിൽ പരാതി. രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തെന്നാണ് ‘ചൈൽഡ് റൈറ്റ്സ് വാച്ച്’ എന്ന സംഘടന നൽകിയ പരാതിയിൽ പറയുന്നത്.
“ടി.വി.കെ.ക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരേ കർശന നടപടി വേണം.” – സംഘടന ആവശ്യപ്പെട്ടു.
വിജയ്യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
