Your Image Description Your Image Description

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിഷാമിന് പരോള്‍ അനുവദിച്ചത്. നിഷാമിന്റെ ഭാര്യ നല്‍കിയ അപേക്ഷയിലാണ് കോടതി പരോള്‍ നല്‍കിയത്. മാതാവിന്റെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് ഭാര്യ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരോള്‍ നിഷേധിച്ചു. പോലീസ് റിപ്പോര്‍ട്ട് എതിരായതിനാലാണ് സിംഗിള്‍ ബെഞ്ച് പരോള്‍ നിഷേധിച്ചത്. ഇതോടെ പരോളിനായി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചത്.

സംസ്ഥാന സർക്കാരിനോട് വ്യവസ്ഥകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ. നിലവില്‍ മുഹമ്മദ് നിഷാം വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. പരോള്‍ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ ഇനി സര്‍ക്കാരിന് കൈമാറും. മുഹമ്മദ് നിഷാം നേരത്തെയും പരോള്‍ നേടി വിവിധസമയങ്ങളില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. 2015 ലാണ് തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനകാരനായ ചന്ദ്രബോസിനെ നിഷാം കാറിടിച്ച് കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവിൽ കഴിയുകയാണ് നിഷാം. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്.

ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ചന്ദ്രബോസിന്‍റെ നട്ടെല്ലും വാരിയെല്ലുകള്‍ തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരിച്ചു.

ചന്ദ്രബോസ് കൊലക്കേസില്‍ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *