Your Image Description Your Image Description

2032 ഡിസംബറിൽ ഭൂമിയോടും ചന്ദ്രനോടും അപകടകരമായി അടുത്തെത്തുമെന്ന് കണക്കുകൂട്ടിയിരുന്ന സിറ്റി കില്ലർ ഛിന്നഗ്രഹമാണ് ‘2024 വൈആര്‍4’ (Asteroid 2024 YR4). ഈ ഛിന്നഗ്രഹത്തെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് ശാസ്‍ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരീക്ഷണങ്ങളുടെ ആദ്യഘട്ടം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പൂർത്തിയാക്കിയപ്പോള്‍ ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിന് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ പഠനങ്ങള്‍ക്കായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അനുവദിച്ചത്.

ഈ ആദ്യഘട്ട നിരീക്ഷണത്തിൽ നിന്നും ഛിന്നഗ്രഹം മുമ്പ് കണക്കാക്കിയതിനേക്കാൾ വലുതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണെന്ന് കണ്ടെത്തി. എന്നാൽ ഭൂമിക്ക് ഈ ഛിന്നഗ്രഹത്തിൽ നിന്നുള്ള ഭീഷണി കുറയുകയാണെന്നും, അതേസമയം ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു എന്നുമാണ് പുതിയ കണ്ടെത്തൽ. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വ്യാസം 174-220 അടി (53-67 മീറ്റർ) ആണെന്നാണ്, ഇത് ഏകദേശം 10 നില കെട്ടിടത്തിന്‍റെ വലുപ്പത്തോളം വരും. മുമ്പത്തെ വലിപ്പ കണക്കായ 131-295 അടി (40-90 മീറ്റർ) യേക്കാൾ അല്പം ഉയർന്ന ശ്രേണിയാണിത്.

ഭാഗ്യവശാൽ, 2032 ഡിസംബർ 22ന് ഭൂമിയുമായി 2024 വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നു.
എന്നാൽ ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. 2032ൽ 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത ഏകദേശം 2 ശതമാനം സാധ്യതയിൽ നിന്ന് 3.8% ആയി ഉയർന്നതായി നാസ വ്യക്തമാക്കി. അടുത്ത കുറച്ച് വർഷത്തേക്ക് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം ബാഹ്യ സൗരയൂഥത്തിലേക്ക് അപ്രത്യക്ഷമാകും. 2024 ഡിസംബറിലാണ് ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി 2024 വൈആര്‍4 ഛിന്നഗ്രഹം കണ്ടെത്തിയത്.

ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത പലപ്പോഴും ഭൂമിയുടെ പാതയെ മുറിച്ചുകടക്കുന്നു. ഇത് കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ, ഒരു നഗരം മുഴുവൻ നശിപ്പിക്കാൻ കഴിയും. 500 ഹിരോഷിമ ബോംബുകൾക്ക് തുല്യമായിരിക്കും ആഘാതം. 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനം വരെ ഗവേഷകർ ആദ്യം കണക്കാക്കിയിരുന്നു. പിന്നീട് നാസ അത് പൂജ്യം ശതമാനം ആയി കുറച്ചു. എന്തായാലും മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള രണ്ടാം ഘട്ട നിരീക്ഷണങ്ങൾക്കൊടുവിൽ ഈ ഛിന്നഗ്രഹത്തിന്‍റെ പരിക്രമണ പാതയും ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യതയും കൂടുതൽ വ്യക്തമാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *