Your Image Description Your Image Description

തിരുവനന്തപുരം: ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. ആശമാരുടെ പ്രധാന ആവശ്യങ്ങൾ ഒന്നും അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടു പോകാനാണ് ആശാ വർക്കർമാരുടെ തീരുമാനം. സർക്കാർ ഖജനാവിൽ പണമില്ല. സർക്കാരിന് ആവശ്യങ്ങൾ അംഗീകരിക്കാനായി സമയം അനുവദിക്കണമെന്നാണ് പറയുന്നത്. അതിനാൽ സമരത്തിൽ നിന്നും പിന്മാറണമെന്നാണ് ചർച്ചയിൽ എൻ എച്ച് എം പ്രതിനിധികൾ ആവശ്യപ്പെട്ടതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

ഇന്ന് എൻ എച്ച് എം ഓഫീസിലാണ് ആശാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചത്. നാളെ നിരാഹാര സമരം തുടങ്ങാനിരിക്കെയായിരുന്നു ചർച്ചയ്ക്ക് നീക്കം. സ്റ്റേറ്റ് എൻ എച്ച് എം ഡയറക്ടറാണ് ആശമാരെ ചർച്ചയ്ക്ക് വിളിച്ചത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ആരോഗ്യ മന്ത്രി വീണ ജോർജ് ചർച്ചയ്ക്ക് എത്തിയില്ല. ഒരു മാസത്തിലധികം സമരം നീണ്ടുനിന്ന ശേഷമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.

രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസിൽ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്‍റീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *