Your Image Description Your Image Description

തിരുവനന്തപുരം: ആറുമാസം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും നിരവധി കുറ്റകൃത്യങ്ങൾ ചെയ്തുവന്ന പ്രതികൾ അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. മാരായമുട്ടം, ചുള്ളിയൂർ, തെങ്ങുവിളക്കുഴി കടവൻകോട് കോളനിയിൽ താമസിക്കുന്ന 36 കാരനായ സുജിത്തിനെ മാരായമുട്ടം പൊലീസും, വെങ്ങാനൂർ, ഇടുവ, മേലെപൊന്നറത്തല ആനന്ദ് ഭവനിൽ അപ്പു എന്ന 21 കാരനായ ആദിത്യനെ ബാലരാമപുരം പൊലീസും പിടികൂടി കാപ്പ നിയമപ്രകാരം കരുതൽത്തടങ്കലിലാക്കിയിരിക്കുകയാണ്.

42 കേസുകളിലെ പ്രതിയായ സുജിത് കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും അടിപിടി, അക്രമം, ലഹരികടത്തൽ, സ്ഫോടകവസ്തുക്കൾ കൈവശംവെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിനെത്തുടർന്ന് വീണ്ടും കളക്ടർ പ്രതിക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുജിത്തിനെ സാഹസികമായി പൊലീസ് സംഘം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. ഇനി ഒരുവർഷം കരുതൽത്തടങ്കലിൽ കഴിയേണ്ടിവരും.

ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി, അടിപിടി കേസുകളിലും ഒമ്പത് മോഷണ കേസുകളിലും പ്രതിയാണ് ആദിത്യൻ. കാപ്പ നിയമപ്രകാരം ജില്ലയിൽ കടക്കുന്നത് വിലക്കി കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ച് ആറ്റുകാൽ പൊങ്കാല സമയത്ത് നഗരത്തിലെത്തി പിടിച്ചുപറി നടത്തിയതിനാണ് പൂന്തുറയിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് പ്രതികളെയും കരുതൽ തടങ്കലിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *