Your Image Description Your Image Description

പിറവം: എറണാകുളത്ത് വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രഥമാധ്യാപകനിൽ നിന്നും പണംതട്ടാൻ ശ്രമിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം പിറവം സെന്റ് ജോൺസ് സ്കൂളിലെ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, മുൻ പിടിഎ എക്സിക്യൂട്ടീവ് അം​ഗം പ്രസാദ്, രാകേഷ്, അലോഷ്യസ് ജോസ് എന്നിവർ ആസൂത്രണം ചെയ്തത് വലിയ പദ്ധതി. വിജിലൻസാണ് ഇക്കാര്യം അറിയിച്ചത്. വ്യാജപരാതി നൽകി 15 ലക്ഷം തട്ടിയെടുക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് വിജിലൻസ് എറണാകുളം റെയ്ഞ്ച് എസ്പി ശശിധരൻ ഒരു വാർത്താമാധ്യമത്തോട് പറഞ്ഞു.

സ്കൂളിലെ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, മുൻ പിടിഎ എക്സിക്യൂട്ടീവ് അം​ഗം പ്രസാദ്, രാകേഷ്, അലോഷ്യസ് ജോസ് എന്നിവരാണ് തട്ടിപ്പിന്റെ ആസൂത്രകർ. പ്രധാന അധ്യാപകനായ ഡാനിയൽ തോമസിൽനിന്ന് 15 ലക്ഷം തട്ടാനായി സംഘം ആസൂത്രണം ചെയ്തത് വലിയ ഓപ്പറേഷനാണ്. സ്കൂളിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാണിച്ച് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകുകയായിരുന്നു പ്രസാദ്. പിന്നാലെ പരാതി ഒത്തുതീർപ്പാക്കാനായി പിടിഎ പ്രസിഡന്റ് ബിജു അധ്യാപകനരികിലെത്തി.

വിദ്യാഭ്യാസവകുപ്പിലെ ഉദ്യോസ്ഥരാണെന്ന് പരിചയപ്പെടുത്തി പ്രധാനാധ്യാപകനെ സമീപിച്ചത്‌ ബിജുവിന്റെ കൂട്ടാളികൾ തന്നെയായിരുന്നു. വിജിലൻസ് സംഘത്തിന്റെ പരിശോധനയെന്ന വ്യാപക പ്രചരണം ലഭിച്ചതോടെ യഥാർത്ഥ വിജിലൻസ് സംഘം തന്നെ രം​ഗത്തെത്തി. തുടർന്നാണ് തിരുവനന്തപുരത്തുവെച്ച് രണ്ടുലക്ഷം കൈമാറുന്നതിനിടെ തട്ടിപ്പുസംഘം പിടിയിലായത്. ഉദ്യോ​ഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നും വ്യാജകഥ നാട്ടിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നെന്നും പ്രധാനാധ്യാപകനായ ഡാനിയൽ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.

മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ കൂടെ പഠിച്ചതാണെന്നാണ് അതിലൊരാൾ അധ്യാപകനെ ധരിപ്പിച്ചിരുന്നത്. സ്ഥലവില്പന നടത്തിയ പണം അധ്യാപകന്റെ കയ്യിലുണ്ടെന്ന് മനസിലാക്കിയാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്. തിരുവനന്തപുരത്ത് ഹോട്ടൽ മുറിയെടുക്കുന്നതിനും യാത്രയ്ക്കുമായി വലിയൊരു തുകയും സംഘം തട്ടിയെടുത്തിട്ടുണ്ട്.

വെഞ്ഞാറമൂട് തണ്ട്രാംപൊയ്കയിലെ ഇന്ത്യൻ കോഫിഹൗസിനു സമീപത്തുനിന്നാണ് ഇവരെ കഴിഞ്ഞദിവസം വിജിലൻസ് തന്ത്രപൂർവം പിടികൂടിയത്. സ്കൂളിലെ ഫണ്ട് തിരിമറി നടന്നതായി കാണിച്ച് സ്കൂൾ പ്രഥമാധ്യാപകനെതിരേ വ്യാജപരാതി നൽകുകയും പിന്നീട് ഈ അധ്യാപകനെ സമീപിച്ച് പരാതി ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. 15 ലക്ഷം രൂപ മറ്റൊരു ഉദ്യോഗസ്ഥനു നൽകാൻ എന്ന പേരിലാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം പ്രിൻസിപ്പൽ വിജിലൻസിനെ അറിയിച്ചു. പണം കൈമാറാനായി സംഘം പ്രഥമാധ്യാപകനെ വെഞ്ഞാറമൂട്ടിലെ ഇന്ത്യൻ കോഫിഹൗസിൽ വിളിച്ചുവരുത്തി. സംഘത്തിലെ ഒരാൾ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന് ധരിപ്പിച്ച് രണ്ടുലക്ഷം രൂപ കൈപ്പറ്റിയതോടെയാണ് വിജിലൻസ് പിടികൂടിയത്. എറണാകുളം വിജിലൻസ് റേഞ്ച് എസ്‍പി ശശിധരനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *