Your Image Description Your Image Description

മുംബൈ: 11 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ. ബ്രസീലിയൻ യുവതിയാണ് 100 കൊക്കെയ്ൻ കാപ്സ്യൂളുകൾ വിഴുങ്ങി ഇന്ത്യയിലേക്കെത്തിയത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തിയത്. ഒരു ബ്രസീലിയൻ പരൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഡിആർഐ പരിശോധന കർശനമാക്കിയത്. സാവോ പോളോയിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.

ചോദ്യംചെയ്യലിൽ ഇന്ത്യയിലേക്ക് കടത്തുന്നതിനായി മയക്കുമരുന്ന് അടങ്ങിയ ക്യാപ്‌സ്യൂളുകൾ വിഴുങ്ങിയെന്ന് യാത്രക്കാരി സമ്മതിച്ചതായി ഡിആർഐ പറഞ്ഞു. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 1,096 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 100 ഗുളികകൾ യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തു. ഇവയ്ക്ക് വിപണിയിൽ 10.96 കോടി രൂപ വിലയുണ്ട്.

എൻഡിപിഎസ് നിയമ പ്രകാരം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിആർഐ അറിയിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി. ആരാണ് ഈ കൊക്കെയിൻ ഇന്ത്യയിൽ കൈപ്പറ്റാനിരുന്നതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *