Your Image Description Your Image Description

മലപ്പുറം: എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള മതമൗലികവാദ സംഘടനകളാണ് പി.വി. അൻവറിന്‍റെ നീക്കത്തിനു പിന്നിലെന്നു മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ സംഘടനകളൊക്കെയാണ് അൻവറിന്‍റെ പൊതുസമ്മേളനം ഇത്രമാത്രം വിജയിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുല്ല നവാസ് എന്നിവർ പങ്കെടുത്തു.

‘‘സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ദീര്‍ഘകാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയുന്നതാണ്. അങ്ങനെയുള്ള മോഹൻദാസിനെയാണ് ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളായി ചിത്രീകരിച്ചത്. രണ്ടു തവണ എംഎല്‍എയായ പി.വി. അൻവറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് ഇത്തരത്തിൽ വര്‍ഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാക്കണം’’ – പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയെ തന്നെ രംഗത്തിറക്കിയുള്ള വാർത്താസമ്മേളനം അൻവറിനെ രാഷ്ട്രീയമായി നേരിടുകയെന്നതു തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *