Your Image Description Your Image Description

കാർവാർ: ഗംഗാവലിപ്പുഴയിൽ ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നും ഇത് അർജുന്റെ ലോറിയുടെതാണോ എന്നറിയില്ലെന്നും മൽപെ പറഞ്ഞു. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മൽപെ പറഞ്ഞു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചിരുന്നു. ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയാണ്. നേരത്തെ പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചിരുന്നു.

നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചിൽ നടത്തുന്നത്. കാർവാറിൽനിന്ന് എത്തിച്ച ഡ്രജർ ഉപയോഗിച്ചാണ് തിരച്ചിൽ. വെള്ളിയാഴ്ച ഡ്രജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രജർ കമ്പനിയുമായുള്ള കരാർ. ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് അനുമതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *