നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനെതിരെ ചികിത്സാ പിഴവ് ആരോപണം. ഗർഭകാല പരിചരണത്തിന്റെ ഭാഗമായി കുത്തിവെപ്പെടുത്ത യുവതിയുടെ കാലുകളിൽ പഴുപ്പ് ബാധിച്ചതായാണ് പരാതി. ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനിയുടെ കുടുംബമാണ് ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തിയത്.
ഈ മാസം 5 മുതൽ 9 വരെയാണ് രഞ്ജിനി നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് കുത്തിവെപ്പുകൾ എടുത്തിരുന്നു. ഇതിന് പിന്നാലെ കാലുകളിൽ കടുത്ത വേദന അനുഭവപ്പെട്ടതായി യുവതി പറയുന്നു. വേദനയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ലെന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്തെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നിലവിൽ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് രഞ്ജിനി.
എന്നാൽ, ആരോപണങ്ങൾ ചികിത്സിച്ച ഡോക്ടർ ഹൃദ്യ നിഷേധിച്ചു. യുവതിക്ക് ശാരീരിക അസ്വസ്ഥതകളോ വേദനയോ ഉള്ള വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും ഡിസ്ചാർജിന് ശേഷം ഇവർ ആശുപത്രിയിൽ തിരിച്ചെത്തിയിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. ചില മരുന്നുകൾ നൽകുമ്പോൾ രോഗികളിൽ ഇത്തരം അലർജി അല്ലെങ്കിൽ റിയാക്ഷൻ സാധ്യതയുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു
