Your Image Description Your Image Description

 

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഐ.സി.എം.ആറിന് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപവത്‌കരിച്ച് തുടർചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. നിലവിൽ ആറുപേരാണ് രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇവർക്ക് പ്രത്യേക മാനദണ്ഡപ്രകാരമാണ് ചികിത്സ നൽകുന്നത്. അഞ്ച്‌ മരുന്നുകളുടെ സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സയ്ക്കുള്ള മിൽറ്റിഫോസിൻ മരുന്ന് സംസ്ഥാനത്ത് ആവശ്യാനുസരം ലഭ്യമാണ്. കൂടുതൽ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെ.എം.എസ്.സി.എൽ. മാനേജിങ്‌ ഡയറക്ടർക്കു നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽപിടിച്ചുകിടന്ന കാവിൻകുളത്തിലെ വെള്ളവുമായി സമ്പർക്കമുണ്ടായവരാണ്. പേരൂർക്കട സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വീട്ടിലെ കിണർ വൃത്തിയാക്കിയശേഷമുള്ള ചെളിയിൽനിന്നുള്ള അമീബ കലർന്ന വെള്ളത്തിൽനിന്നു രോഗമുണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതു വിശദമായി പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.

മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ, വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *