Your Image Description Your Image Description

 

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങൾക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.

തിരുവനന്തപുരത്ത് വർക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും, നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും കൈമാറി. പത്തനംതിട്ടയിൽ കോന്നി താഴം വില്ലേജിൽ സജു വർഗീസിൻ്റെ ഭാര്യ ബിന്ദു അനു സജു, വാഴമുട്ടം ഈസ്റ്റിൽ മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളി എന്നിവർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമാണ് വീടുകളിലെത്തി ധനസഹായം കൈമാറിയത്.

എം.എൽ. എ മാരായ വി. ജോയ്, ജി.സ്റ്റീഫൻ, കെ യു ജിനിഷ് കുമാർ എന്നിവർ അതത് ചടങ്ങുകളിൽ സംബന്ധിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ, ജില്ലാ കളക്ടർമാരായ ജെറോമിക് ജോർജ്, പ്രേം കൃഷ്ണൻ, വർക്കല തഹസീൽദാർ ആസിഫ് റിജു നോർക്ക റൂട്ട്സിൽ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, മാനേജർ ഫിറോസ് ഷാ, സെന്റർ മാനേജർ സഫറുള്ള തുടങ്ങിയവരും വിവിധ സ്ഥലങ്ങളിൽ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ 23 പേരുടെ കുടുംബംങ്ങൾക്കാണ് സഹായധനം കൈമാറുക. ബാക്കിയുളളവർക്ക് വരും ദിവസങ്ങളിൽ ധനസഹായം കൈമാറുമെന്ന് നോർക്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *