Your Image Description Your Image Description

തമിഴകത്തിന്റെ ദളപതി വിജയ്ക്ക് ഇന്ന് അൻപത്തൊന്നാം ജന്‍മദിനം. 1984 ല്‍ ‘വെട്രി’ എന്ന തമിഴ് ചിത്രത്തിലൂടെ ബാല താരമായി അഭിനയജീവിതം ആരംഭിച്ച വിജയ് ഇതിനകം തന്നെ തമിഴ് സിനിമ ലോകത്തെ ഏറ്റവും വിലയേറിയ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ താരമൂല്യവും, അഭിനയജീവിതത്തിലെ മികവും തെളിയിക്കുന്നതാണ് തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഭലമായ 500 രൂപയില്‍ നിന്നും, 250 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന തലത്തിലേക്കുയര്‍ന്ന സിനിമ ജീവിതം.

രജനീകാന്ത് കഴിഞ്ഞാൽ സ്‌റ്റൈലുകൊണ്ടും കഥാപാത്രങ്ങളുടെ, സിനിമകളുടെ ആൾക്കൂട്ട ആഘോഷംകൊണ്ടും തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയ നടനാണ് വിജയ്. തമിഴകത്തെ എന്നപോലെതന്നെ കേരളത്തിലും മിക്ക യുവതാരങ്ങളെക്കാളും ആൾക്കൂട്ടത്തെ ഇളക്കിമറിക്കാനും തിയേറ്ററുകളെ പൂരപ്പറമ്പാക്കാനും കഴിവുള്ള നടൻ. പഠനത്തിൽ അത്ര തത്പരനൊന്നുമല്ലായിരുന്നു വിജയ്. എസ്.എ. ചന്ദ്രശേഖറിന്റെ മകന്, സിനിമാപ്രവേശനം ബാലികേറാ മലയൊന്നുമായിരുന്നില്ല. ചന്ദ്രശേഖറിന്റെ കുറച്ചധികം സിനിമകളിൽ വിജയ് ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തുടർപഠനത്തിന് ലയോള കോളേജിൽ ചേർത്തെങ്കിലും വിജയ്ക്ക് സിനിമ മാത്രമായിരുന്നു ലക്ഷ്യം.

അയൽപക്കത്തെ പയ്യനിൽനിന്ന് റൊമാന്റിക് ഹീറോയിലേക്കും പിന്നെ രക്ഷകനായ നായകനിലേക്കുമുള്ള വളർച്ചയാണ് വിജയിയുടേത്. വിജയ്യുടെ താരപദവിക്ക് മൂന്ന് ഘട്ടമാണ് ഉള്ളത്. ‘കാതലുക്കു മര്യാദെ’ തുടങ്ങിയ ആദ്യകാല ഹിറ്റുകൾ മുതൽ ‘തുള്ളാതമനവും തുള്ളു’ വും ‘ഖുഷി’യും വരെയുള്ള പ്രണയനായകന്മാരുടെ കാലഘട്ടം. ‘ഗില്ലി’ മുതൽ ‘പോക്കിരി’ വരെയുള്ള രോഷാകുലരായ നായകന്മാരുടെ രണ്ടാംഘട്ടം. ‘തുപ്പാക്കി’ മുതൽ ‘ബീസ്റ്റ്’വരെയുള്ള രക്ഷകന്മാരുടെ അവസാനഘട്ടം.

സിനിമകളെല്ലാം സൂപ്പർ ഹിറ്റായതിന് പിന്നാലെ പതിയെ പതിയെ വിജയ് പടങ്ങൾ രാഷ്‍ട്രീയം പറഞ്ഞുതുടങ്ങി. കേന്ദ്രസർക്കാരിനെതിരെ കഠിന വിമർശനങ്ങൾ, പിന്നാലെ എൻഫോഴ്‍സ്‍മെന്‍റിന്‍റെ ചോദ്യം ചെയ്യൽ, വിവാദം. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തുന്നു, ആരാധക സംഘടന നൂറിലധികം തദ്ദേശ സീറ്റുകൾ ജയിക്കുന്ന സ്വാധീന ശക്തിയാകുന്നു, സജീവ രാഷ്‍ട്രീയ പ്രവേശത്തിന്‍റെ സൂചനകൾ നൽകിയും പിന്മാറിയുമെല്ലാം വാർത്തയാകുമ്പോഴും വിജയ്ന്‍റെ താരമൂല്യം ഉയർന്നുയർന്നു പോയ്‍ക്കൊണ്ടിരുന്നു. ഒടുവിൽ 2024 ഫെബ്രുവരിയിൽ ആ പ്രഖ്യാപനം എത്തി. ‘വിജയ് സജീവ രാഷ്ട്രീയത്തിലേക്ക്’.

പിന്നാലെ ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം) എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. എന്നിരുന്നാലും വിജയ് തമിഴക രാഷ്ട്രീയത്തിൽ വൻ ചലനം സൃഷ്ടിക്കുമെന്ന് ജനങ്ങൾക്ക് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *