Your Image Description Your Image Description

കൊച്ചി: വലിയ വിലകൊടുത്ത് വാങ്ങിയ സാരിയുടെ കളർ ഇളകിയതായി പരാതിപെട്ടപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കടയുടമയോട് നഷ്‍ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിനെതിരെയാണ് എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് പരാതി നൽകിയത്.

സഹോദരിയുടെ കല്ല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോള്‍ കളര്‍ പോവുകയും കളറിളകി പിടിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്റെ ഭാര്യ പറയുന്നു. ഇതിനെപറ്റി കടയുടമയോട് പരാതിപ്പെട്ടപ്പോൾ യാതൊരു പ്രതികരണവും ഉണ്ടായില്ല. ജോസെഫിന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കുമായി 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരന്‍ വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിര്‍ കക്ഷി വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. അതില്‍ 16,500 രൂപ വിലയുള്ള സാരി ഉടുത്ത്, ആദ്യ ദിവസം തന്നെ കളര്‍ നഷ്ടമായി.

ഒരു തവണ പോലും നന്നായി ഉടുക്കാൻ സാധിച്ചില്ല. സാരിയിൽ മഴവെള്ളം വീണതോടെ കളർ ഇളകി തുടങ്ങുകയായിരുന്നു. പിന്നീട് സാരി അലക്കി നോക്കിയപ്പോൾ, പൂർണ്ണമായും നിറം മങ്ങി. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാല്‍ പരാതിക്കാരനും ഭാര്യയ്ക്കും ഇത് ഏറെ വിഷമമുണ്ടാക്കി.

ഇമെയില്‍ വഴിയും വക്കീല്‍ നോട്ടീസ് അയച്ചും സാരിയുടെ ന്യൂനത എതിര്‍കക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പ്രശ്നം തുടങ്ങിയപ്പോൾ മുതൽ കടയുടമയെ ബന്ധപ്പെട്ടുവെങ്കിലും, പ്രശ്നം പരിഹരിച്ച് തന്നില്ലന്നും കടയുടമ പറയുന്നു.

കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങില്‍ ധരിച്ച സാരിയുടെ കളര്‍ പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് കോടതി പറഞ്ഞു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കടയുടമക്ക് സേവനത്തിൽ വീഴ്ചപറ്റിയിട്ടുണ്ടെന്നും, സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നല്‍കണമെന്നും കോടതി പറഞ്ഞു കൂടാതെ നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവയ്ക്ക് 20,000 രൂപ 45 ദിവസത്തിനകം നല്‍കണമെന്നും എതിര്‍കക്ഷികള്‍ക്ക് കോടതി നിർദേശം നൽകി. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവർത്തനങ്ങളുടെ നേർക്ക് നിശബ്ദമായിരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനായ, വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *