Your Image Description Your Image Description

തിരുവനന്തപുരം: താൽക്കാലിക വി സി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തോട് പ്രതികരിച്ച് മന്ത്രി പി രാജീവ്. വിഷയത്തിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം വ്യക്തമായി കഴിഞ്ഞുവെന്നും ഇത് മുന്നേ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നൽകുന്ന മുന്‍ഗണനാ ലിസ്റ്റ് ചാൻസലർക്ക് വേണമെങ്കിൽ മാറ്റാം പക്ഷേ വ്യക്തമായ കാരണം വേണം. സർക്കാർ പാനലിൽ നിന്ന് വേണം താൽക്കാലിക വി സി നിയമനം. അത് സുപ്രീം കോടതി ശരി വയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഏത് സംവിധാനം ആണെങ്കിലും അതിൽ സുതാര്യത വേണമെന്നും മന്ത്രി പറഞ്ഞു.

താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ കേരള സർക്കാർ നൽകിയ ഹർജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. ഇതിലാണ് താൽക്കാലിക വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. ഗവർണറും സംസ്ഥാന സർക്കാരും നാല് പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെർച്ച് കമ്മിറ്റിയെ നിയമിക്കുമെന്നുമാണ് കോടതി നിലവിൽ അറിയിച്ചിട്ടുള്ളത്.

സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിൻ്റെ സർക്കുലറിനെയും മന്ത്രി വിമർശിച്ചു. 2021 ലാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. രാജ്യം തന്നെ അവഗണിച്ച് തള്ളിയതാണത്. കേരളം ഒരുകാലത്തും ആ പ്രഖ്യാപനത്തെ അംഗീകരിച്ചിട്ടില്ല. ആളുകൾക്കിടയിൽ മത വൈര്യം സൃഷ്ടിക്കാൻ മാത്രേ വിഭജന ഭീതി ദിനം സഹായിക്കൂ എന്ന നിലപാട് ആണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോളേജുകളിലൊന്നും ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ പാടില്ല. ഇതാണ് സർക്കാർ നിലപാട്. സ്വാതന്ത്ര്യ ദിനം എല്ലാവരും ചേർന്ന് നല്ല രീതിയിൽ ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഉയർന്ന വ്യാജ വോട്ട് ആരോപണത്തിലും മന്ത്രി രാജീവ് പ്രതികരിച്ചു. സുരേഷ് ഗോപി ഒരുവിഷയത്തിലും മിണ്ടാറില്ലല്ലോ, തെരഞ്ഞെടുപ്പിനെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും മന്ത്രി വ്യക്തമാക്കി.

 

 

Related Posts