Your Image Description Your Image Description

വയോജനങ്ങളുടെ അവകാശ സംരക്ഷണവും ക്ഷേമവും സമഗ്ര വികസനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് പുതിയ വയോജന നയം വരുന്നു. നിലവിലെ വയോജന നയം പരിഷ്കരിച്ച് തയാറാക്കിയ ‘മുതിർന്ന പൗരന്മാരുടെ സംസ്ഥാന നയം -2025’ന്റെ കരട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കി. വയോജന സൗഹൃദ സമൂഹം വളർത്തിയെടുത്ത് കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.

‘ആരോഗ്യകരമായ വാർധക്യം’ എന്ന ആശയം മുന്നോട്ടു വെക്കുന്നു എന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. ഓരോ വ്യക്തിയും വാർധക്യകാലത്തും സന്തോഷത്തോടെയും സമാധാനത്തോടെയും സുഖമായി ജീവിക്കാനുള്ള പ്രവർത്തനശേഷി നിലനിർത്തുക എന്നതാണ് ‘ആരോഗ്യകരമായ വാർധക്യം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുള്ള വ്യവസ്ഥകളും നിർദേശങ്ങളുമാണ് നയത്തിലുള്ളത്.

വയോജനങ്ങളുടെ പ്രത്യേകമായ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യ സംരക്ഷണത്തിന് സമഗ്ര സമീപനം സ്വീകരിക്കുമെന്ന് നയം ഉറപ്പുനൽകുന്നു. സാമൂഹികക്ഷേമ പെൻഷനുകളും താങ്ങാവുന്ന ചെലവിൽ ഇൻഷുറൻസ് പദ്ധതികളും ലഭ്യമാക്കും. തലമുറകൾ തമ്മിലുള്ള സഹകരണവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. സ്വന്തം താമസസ്ഥലത്തും കുടുംബ ചുറ്റുപാടിലും തന്നെ വാർധക്യകാലം സന്തോഷത്തോടെ കഴിയുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തും.

വയോജനങ്ങൾക്കെതിരായ അതിക്രമം, ചൂഷണം, അവഗണന എന്നിവ നിരീക്ഷിക്കുന്നതിനും സമയോചിതമായ ഇടപെടൽ സാധ്യമാക്കുന്നതിനുമായി ജാഗ്രത സമിതിയുടെ മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികൾ രൂപവത്കരിക്കും. അതിക്രമത്തിന് ഇരയായ വയോജനങ്ങൾക്കായി താൽക്കാലിക താമസസൗകര്യങ്ങളും കൗൺസലിങ് സേവനങ്ങളും നൽകും.

Related Posts