Your Image Description Your Image Description

തിരുവനന്തപുരം: കേരള തീരത്ത് ചരക്കു കപ്പൽ മുങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. സോഷ്യൽ മീഡിയയിൽ മത്സ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രചാരണങ്ങളാണ് ആ ആശങ്കക്ക് കാരണം. കപ്പലിൽ നിന്നും ഇന്ധനവും മറ്റ് വിഷവസ്തുക്കളും ചോർന്നെന്നും അത് മത്സ്യങ്ങളുടെ ശരീരത്തിലെത്തുമെന്നുമാണ് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നുമില്ലാത്ത സൈബർ പ്രചരണം. എന്നാൽ, കപ്പൽ അപകടം കേരള തീരത്ത് പുതിയ കാര്യമല്ല. കപ്പൽ അപകടത്തെതുടർന്ന് ശംഖുമുഖം കപ്പൽ പാര് എന്ന മത്സ്യസമൃദ്ധമായ ഇടം രൂപപ്പെട്ടതും ചരിത്രമാണ്. സോഷ്യൽ മീഡിയ പോയിട്ട് പരമ്പരാ​ഗത വാർത്താവിനിമയ ഉപാധികൾ പോലും അത്ര പ്രചാരമല്ലാതിരുന്ന കാലത്താണ് ആ കപ്പൽ അപകടമുണ്ടായത്.

1968 ഓഗസ്റ്റിലാണ് നിറയെ ക്രൂഡ് ഓയിലുമായി സഞ്ചരിക്കുകയായിരുന്ന ​ഗ്രീക്ക് കപ്പൽ കടലിൽ കത്തിയമർന്നത്. ശംഖുമുഖത്തിന് പത്തു കിലോമീറ്റർ പടിഞ്ഞാറ് വെച്ച് കത്തിയമർന്ന കപ്പലിന്റെ അവശേഷിക്കുന്ന ഭാ​ഗം കടലിനടിയിലേക്ക് താഴ്ന്നു. 55 മീറ്റർ ആഴമാണ് ഇവിടെ കടലിനുള്ളത്. അപകടത്തിന് ശേഷം ഏറെക്കാലം ഈ ഭാ​ഗത്ത് ​കടലിന് മുകളിൽ ക്രൂഡ് ഓയിൽ പരന്നുകിടന്നു. എന്നാൽ, പിന്നീട് ഈ പ്രദേശം തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ അക്ഷയഖനിയായി രൂപപ്പെടുകയും ചെയ്തു.

57 വർഷംമുൻപ് തോമസ്, ജോസ് എന്നീ രണ്ട് മത്സ്യത്തൊഴിലാളികൾ മാത്രമാണ് ​ഗ്രീക്ക് കപ്പൽ കത്തിയമരുന്നതിന് സാക്ഷികളായത്. പിറ്റേന്ന് പൂന്തുറത്തീരത്തുനിന്ന് മീൻപിടിക്കാൻപോയവർ വള്ളങ്ങളിലും കട്ടമരങ്ങളിലുമായി തീരത്തെത്തിച്ചത് വമ്പൻ തടിക്കഷ്ണങ്ങളായിരുന്നു. എണ്ണപ്പാടപടർന്ന ഉൾക്കടലിൽ ഒഴുകിനടന്ന കപ്പലിന്റെ അവശേഷിപ്പുകളായ തടിയെല്ലാം അവർ പള്ളിക്ക് സംഭാവനനൽകി. പള്ളിവികാരിയാണ് തലേദിവസം ഗ്രീക്ക് എണ്ണക്കപ്പൽ ശംഖുംമുഖത്തെ ഉൾക്കടലിൽ കത്തി മുങ്ങിയ വിവരം മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്.

രക്ഷാപ്രവർത്തനത്തിന് മറ്റൊരു കപ്പൽ എത്തുന്നതും തോമസും ജോസും കണ്ടിരുന്നു. പക്ഷേ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇവർക്ക് കപ്പലിനടുത്തേക്ക് പോകാൻകഴിഞ്ഞില്ല. ഏറെക്കാലം പിന്നീട് ഈ ഭാഗത്ത് ക്രൂഡ് ഓയിൽ ഒഴുകിപ്പരന്നിരുന്നു. കടലിൽത്താഴ്ന്ന കപ്പൽ മത്സ്യങ്ങളുടെ വലിയ ആവാസവ്യവസ്ഥയാകുമെന്ന ഊഹത്തിൽ പിന്നീട് എല്ലാ മൺസൂൺകാലത്തും തോമസും ജോസും ആ ഭാഗത്ത് തിരച്ചിൽനടത്തും.

1972 ജൂലായിൽ ഇവർ കപ്പൽ കത്തിനശിച്ചയിടത്ത് വലിയ മത്സ്യ ആവാസവ്യവസ്ഥ കണ്ടെത്തുകയും ചെയ്തു. അതോടെ മീൻപിടിത്തക്കാരുടെ പ്രധാന ചാകരക്കോളയി ആ ഇടം മാറി. തോമസിന്റെയും ജോസിന്റെയും സാഹസികത റോബർട്ട് പനിപ്പിള്ളയുടെ ‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന പുസ്തകത്തിലുണ്ട്. കാലിക്കറ്റ് സർവകലാശാല മലയാളം ബിരുദ പഠനത്തിനായുള്ള സിലബസിന്റെ ഭാഗമാണിത്. 10 കിലോമീറ്ററോളം ഉൾക്കടലിൽ 40 മീറ്ററോളം ആഴത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ശാസ്ത്രലോകം ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ, 2024-ൽ യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെ കേരള സർവകലാശാലാ അക്വാറ്റിക് ബയോളജി വകുപ്പ് സീനിയർ പ്രൊഫസർ ഡോ. എ. ബിജുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തി വിവരശേഖരം നടത്തിയത്. 35 മീറ്ററോളം നീളമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ മത്സ്യയിനങ്ങളുടെ കോളനിയുണ്ട്. പവിഴപ്പുറ്റുകളുടെയും സ്‌പോഞ്ചുകളുടെയും മറ്റു കടൽജീവികളുടെയും ആവാസവ്യവസ്ഥയുമാണിത്.

ശംഖുമുഖത്ത് മാത്രമല്ല, 1754ൽ വർക്കലയ്ക്ക് പടിഞ്ഞാറ് ഒരു കപ്പലും അപകടത്തിൽപെട്ടിരുന്നു. 1754 ജനുവരിയിൽ ഒരു ഡച്ച് കപ്പലാണ് ഇവിടെ അപകടത്തിൽപെട്ടത്. 43 മീറ്റർ ആഴത്തിലേക്കാണ് ആ കപ്പൽ മുങ്ങിപ്പോയത്. പിന്നീട് അഞ്ചുതെങ്ങിലെ കടൽപണിക്കാരനായ ‘സുക്കൂറച്ഛൻ’ എന്ന സെബാസ്റ്റ്യനാണ് ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീടിത് ‘അഞ്ചുതെങ്ങ് കപ്പൽപാര്’ എന്നറിയപ്പെട്ടു.

2011 ൽ കന്യാകുമാരിയിൽ ഇരുമ്പയിര് നിറച്ച പാക് കപ്പലും 2018 ലെ ഓഖിയിൽ വിഴിഞ്ഞത്തുനിന്ന് അപ്രത്യക്ഷമായി പൂന്തുറയ്ക്കു സമീപം ഒരു പത്തേമാരിയും മുങ്ങിയതും കേരള തീരത്തെ കപ്പൽ അപകടങ്ങളുടെ ചരിത്രത്തിന്റെ ഭാ​ഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *