Your Image Description Your Image Description

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസിനെ ഇക്കാര്യം അറിയിച്ചു.

ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ച് എൻ.ഒ.സിക്കുള്ള നടപടികളും പൂർത്തിയാക്കി. മൃതദേഹം ജൂലൈ 24 ന് ടൊറോൻ്റോയിൽ നിന്നും തിരിക്കുന്ന എ.ഐ 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 25 ന് ഉച്ചയ്ക്ക് 2:40 മൃതദേഹം ദില്ലി വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്നും ജൂലൈ 26 ന് രാവിലെ 8.10 നുള്ള എ.ഐ. 833 എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ദില്ലിയിൽ നിന്നും കൊച്ചിയിൽ എത്തിക്കും.

കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ജൂലൈ ഒൻപത് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയും കാനഡ സ്വദേശി സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാന അപകടം ഉണ്ടായത്. ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിങ് സ്കൂളിൽ ഇരുവരും പഠിച്ചിരുന്നത്.

Related Posts