Your Image Description Your Image Description

കൊച്ചി: ഇന്ത്യൻ വിപണിയിൽ പാസഞ്ചർ കാര്‍ വില്‍പ്പന വര്‍ധിക്കുന്നതിനിടെ കയറ്റുമതിയിൽ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം മുൻനിര വാഹന നിർമാതാക്കളുടെ കയറ്റുമതി ഗണ്യമായി ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാർ വിപണിയിലെ പ്രധാനിയായ മാരുതി സുസുക്കി 2024-25 സാമ്പത്തിക വർഷം 3,32,585 യൂണിറ്റുകളാണ് വിദേശത്തേക്ക് കയറ്റി അയച്ചത്‌. നടപ്പു സാമ്പത്തിക വർഷം കയറ്റുമതിയിൽ 20 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നത്. ഇതോടെ കയറ്റുമതി നാല് ലക്ഷം യൂണിറ്റ് കടക്കും. ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷം 1.76 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ 0.05 ശതമാനമാണ് വർധന ഉണ്ടായത്.

2024-25-ൽ ഏകദേശം 1,63,386 യൂണിറ്റുകളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കയറ്റുമതി ചെയ്തത്. നടപ്പു സാമ്പത്തിക വർഷം 7-8 ശതമാനം വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. മാരുതി, ഹ്യുണ്ടായ് എന്നിവയാണ് ഇന്ത്യൻ വാഹന കയറ്റുമതിയിൽ ആധിപത്യം പുലർത്തുന്ന കമ്പനികൾ. ഇവയുടെ വിഹിതം യഥാക്രമം 43 ശതമാനവും 21 ശതമാനവുമാണ്. അതേസമയം, നിസ്സാൻ മോട്ടോർ 2024-25 സാമ്പത്തിക വർഷം കയറ്റുമതിയിൽ 66 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഈ കാലയളവിൽ 71,334 യൂണിറ്റുകൾ കയറ്റി അയച്ചു.

ഹോണ്ട കാർസിന്റെ കയറ്റുമതിയിൽ 60 ശതമാനം വർധന നേടി. 60,229 യൂണിറ്റാണ് ഹോണ്ടയുടെ കയറ്റുമതി. മറ്റൊരു കമ്പനിയായ ഫോക്സ്‌വാഗൺ 12 ശതമാനം വർധനയോടെ 49,543 വാഹനങ്ങളാണ് കയറ്റി അയച്ചത്. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 7.7 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മുൻവർഷം ഇത് 6.72 ലക്ഷം യൂണിറ്റായിരുന്നു. 15 ശതമാനമാണ് വളർച്ച. ആഭ്യന്തര വിപണിയിലെ വിൽപ്പന കണക്കിലെടുക്കുമ്പോൾ മൊത്തം 43.01 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. രണ്ട് ശതമാനമാണ് വർധന.

Leave a Reply

Your email address will not be published. Required fields are marked *