
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 584 പേർ മരിച്ചതായി സ്ഥിരീകരണം. നേപ്പാളിലും ചൈനയുടെ ടിബറ്റ് മേഖലയിലുമായി 2,400ലധികം പേരെ കാണാതായതാണ് റിപ്പോർട്ട്. 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായി. റസുവ, നുവാകോട്ട് മേഖലയിലുണ്ടായ ദുരന്തത്തിലാണ് ഇവരെ കാണാതായത്. അപ്പർ ത്രീശൂലി-1 പദ്ധതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അപകടം നടക്കുമ്പോൾ ഏകദേശം 1,350 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇതിൽ 576 പേരെയാണ് കാണാതായിരിക്കുന്നത്. പ്രൊജക്റ്റുകളിൽ ഹെലികോപ്റ്റർ ഇറാക്കാനുള്ള സൗകര്യമില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.
ഇതിനിടെ നേപ്പാളിലെ റാസുവ ജില്ലയിൽ തടാകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതായി വെള്ളിയാഴ്ച വിവരം ലഭിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരുന്നതായി നമുക്ക് കാണാനാകുന്നുണ്ട് എന്നാണ് റാസുവ ജില്ലയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ നരേന്ദ്ര പരിയാറിനെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ തടാകം എത്ര വലുതാണ്, ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ട് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. എന്നാൽ നദിയിലെ ജലനിരപ്പ് ഉയരുന്നതായി കാണാം എന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
എന്നാൽ ദുരന്തത്തെ തുടർന്ന് രണ്ട് പുതിയ തടാകങ്ങൾ രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒന്ന് ഹിമാനിക്ക് സമീപം ഉയർന്ന പ്രദേശത്താണ് രൂപപ്പെട്ടതെന്നാണ് ഇവർ പറയുന്നത്. ഹിമാനിയിൽ നിന്ന് ഉരുകിയെത്തുന്ന വെള്ളം ഇവിടെ സ്വാഭാവികമായി ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. രണ്ടാമത്തേതും വലുതും കൂടുതൽ അപകടകരവുമായ തടാകം നേപ്പാളിലെ ഒരു നദിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയൊരു മണ്ണിടിച്ചിലിനെ തുടർന്ന് താഴ്വര തടസ്സപ്പെടുകയും നദിയുടെ ഒഴുക്ക് തടയപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
