
രാജ്യത്ത് മൊബൈൽ ഫോണുകളുടെ ജി.എസ്.ടി (GST) നിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. വരാനിരിക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. നിലവിൽ 18 ശതമാനമാണ് മൊബൈൽ ഫോണുകൾക്ക് ഈടാക്കുന്ന ജി.എസ്.ടി നിരക്ക്. ഇത് 25,000 രൂപയിൽ താഴെ വിലവരുന്ന ഫോണുകൾക്ക് മാത്രമായി കുറയ്ക്കാനാണ് ആലോചന.
രാജ്യത്ത് സ്മാർട്ട്ഫോൺ വിൽപനയിൽ മന്ദഗതി നേരിടുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നികുതി ഇളവ് നൽകാൻ സർക്കാർ ആലോചിക്കുന്നത്. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഫോണുകളിൽ മൂന്നിൽ രണ്ട് ഭാഗവും 25,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽപ്പെടുന്നതാണ്. കൂടാതെ 35 കോടിയോളം ജനങ്ങൾ ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുമാണ്. നികുതി കുറയ്ക്കുന്നതോടെ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാവുകയും ഫീച്ചർ ഫോൺ ഉപയോക്താക്കൾ പുതിയ സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇത് രാജ്യത്തെ ഡിജിറ്റൽ അന്തരം കുറയ്ക്കാനും ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് സേവന ലഭ്യതയും ഡിജിറ്റൽ സേവനങ്ങളും കൂടുതൽ സജീവമാക്കാനും സഹായിക്കും. തദ്ദേശീയ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻപ് 62,000 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു
