Your Image Description Your Image Description

തിരുവനന്തപുരം: ഔദ്യോഗികമായ പൊതുപരിപാടിയിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ എന്ന് ​ഗവർണറോട് സംസ്ഥാന സർക്കാർ. രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ ​ഗവർണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഭാരതാംബ വിഷയം വിവാദമായതിന് പിന്നാലെ ​ഗവർണർ രാജേന്ദ്ര ആർലേക്കർ സംസ്ഥാന സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിനു മറുപടിയായാണ് കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം വ്യക്തമാക്കി സർക്കാർ കത്തുനൽകിയത്.

കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിർപ്പിനുള്ള കാരണം സംസ്ഥാന സർക്കാർ ​ഗവർണർക്ക് നൽകിയ കത്തിൽ വിശദീകരിക്കുന്നുണ്ട്. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചയെ ഉദ്ധരിച്ചാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വിശദമാക്കുന്നത്. ദേശീയപതാക രൂപകല്പന ചെയ്യുന്ന സമയത്ത് സാമുദായികമോ സാമൂഹികമോ ആയ പരിഗണനകൾ ഉണ്ടായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഔദ്യോഗികമായ പൊതുപരിപാടിയിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകണമെന്നും സർക്കാർ അറിയിച്ചു.

രാജ്ഭവനിലെ പരിപാടിയിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. വിഷയത്തിൽ എതിർപ്പറിയിച്ച് ഗവർണർ കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കത്തയച്ചിരുന്നു. തുടർന്നാണ് സർക്കാർ ഗവർണർക്ക് കത്തുനൽകിയത്. ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനിൽ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് സംസ്ഥാന സർക്കാരിന്റെ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *