Your Image Description Your Image Description

മുംബൈ: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം. ഷെഫാലിയുടെ മരണ കാരണം വ്യക്തമല്ലെന്ന് മുംബൈ പോലീസ് അറിയിച്ചു. ആശുപത്രിയിൽവെച്ചാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി. ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറൻസിക് വിദ​ഗ്ധരും പോലീസിനൊപ്പം അവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നടിയുടെ കുടുംബം അവരുടെ മരണത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയിലാണ് മരിച്ച നിലയിൽ വീട്ടിൽ കണ്ടത്.

ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് ഷെഫാലിയെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കപ്പെടുകയുള്ളൂ.

സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണെന്നും നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അവർ അറിയിച്ചു. “ഷെഫാലിയെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ ഏതാണ്ട് ഒരുമണിയോടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണ കാരണം വ്യക്തമല്ല.” പോലീസ് ഉദ്യോ​ഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

2002-ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന റീമിക്സ് മ്യൂസിക് വീഡിയോയിലൂടെ ”കാത്താ ലഗാ’ ഗേള്‍’ എന്ന പേര് നേടിയ ഷെഫാലി, ഈ ആല്‍ബം വന്‍ ഹിറ്റായതോടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടി. പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന ചലച്ചിത്രത്തിൽ ഒരു ക്യാമിയോ വേഷത്തിലും അവർ അഭിനയിച്ചു. 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ഷെഫാലി വീണ്ടും ജന ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *