Your Image Description Your Image Description

പാലത്തറ സാമൂഹികാരോഗ്യകേന്ദ്രം അത്യാധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടത്തിലേക്ക് മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നബാര്‍ഡിന്റെ 10 കോടി രൂപ ധനസഹായത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെയുള്ള മൂന്നുനില കെട്ടിടമാണ് ഉയരുക. അവസാനഘട്ട വയറിങ് ജോലികളിലേക്ക് കടന്നിട്ടുണ്ട്.  ഡിസംബറോടുകൂടി നാടിനു സമര്‍പ്പിക്കും.

1975 ലാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ തുടക്കം. ആര്‍ദ്രം പദ്ധതി പ്രകാരം 2020 മുതല്‍ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഇവിടം മാറി. മയ്യനാട്, ഇളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഇരവിപുരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഏകോപനമാണുള്ളത്.

ജീവിതശൈലി രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി ക്ലിനിക്ക് വഴി 4000ത്തില്‍ അധികം പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നു. വിവിധ പരിശോധനകള്‍ക്ക് കുറഞ്ഞനിരക്കാണ് ഈടാക്കുന്നത്. വിപുലമായ സേവനം പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ യാഥാര്‍ത്ഥ്യമാകും. മൂന്നു നിലകളിലായി ഒരുക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നാല് ഒ പി കൗണ്ടറുകള്‍, കാഴ്ചപരിശോധന, ബ്രസ്റ്റ്ഫീഡിങ്‌റൂം, റിസപ്ഷന്‍, ടോയ്‌ലറ്റ് ബ്ലോക്ക്, പ്രീ ചെക്ക്അപ്പ് – ഡ്രസിങ് ഏരിയ, നെബുലൈസേഷന്‍ – ഇഞ്ചക്ഷന്‍ – ഒബ്‌സര്‍വേഷന്‍ റൂമുകളാണുള്ളത്.  ഒന്നാമത്തെ നിലയില്‍ ഓഫീസ് റൂം, സ്റ്റാഫ് റൂം, സെര്‍വര്‍ റൂം, എ.സി- നോണ്‍ എ.സി ഫാര്‍മസി സ്റ്റോര്‍, മെഡിക്കല്‍ ഓഫീസറുടെ റൂം, റെക്കോര്‍ഡ് റൂം, എന്നിവ സജ്ജമാക്കും. രണ്ടാമത്തെ നിലയില്‍ പാലിയേറ്റീവ്, ഫിസിയോതെറാപ്പി, വാക്‌സിനേഷന്‍, വാക്‌സിന്‍ സൂക്ഷിക്കുന്ന മുറി, കോപ്പര്‍-ടി റൂം,  ജീവനക്കാര്‍ക്കായുള്ള മുറി എന്നിവയാണുള്ളത്. രക്തപരിശോധനകള്‍ മുതല്‍ കിഡ്‌നി, കരള്‍, കൊളസ്‌ട്രോള്‍ പരിശോധനകള്‍ വരെ നടത്തിവരുന്ന ലാബില്‍ പുതിയ കെട്ടിടം  വരുന്നതോടെ തൈറോയ്ഡ്, വിറ്റാമിന്‍ ഡി-ത്രീ തുടങ്ങിയ പരിശോധനകള്‍ കൂടി ലഭ്യമാകും.

100 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, കിടത്തിപരിശോധനാ സൗകര്യം എന്നിവയോടെയുള്ള ഒ.പി, ഭിന്നശേഷിസൗഹൃദ ശുചിമുറിയും ലിഫ്റ്റും കുടിവെള്ളവുമെല്ലാം സജ്ജമാക്കി രോഗീസൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടും. ഡോക്ടറുടെ കുറിപ്പടി മുതല്‍ മരുന്നു വാങ്ങുന്ന വിവരങ്ങള്‍ വരെ പൂര്‍ണമായും പേപ്പര്‍രഹിതമാക്കി രോഗികള്‍ക്ക് ക്യൂ നില്‍ക്കാതെ അതിവേഗം മരുന്ന് വാങ്ങുന്നതിന് ഇ-ഹെല്‍ത്ത് പദ്ധതിയും പൂര്‍ണതോതില്‍ സജ്ജമാക്കും. കൂടുതല്‍ മരുന്നുകള്‍ ശേഖരിച്ച്‌വയ്ക്കാന്‍ കഴിയുന്ന സൗകര്യമുള്ള എ.സി-നോണ്‍ എ.സി ഫാര്‍മസിയും ഫാര്‍മസി കൗണ്ടറും വരുന്നതോടെ മരുന്ന് ശേഖരണവും വിതരണവും കുറ്റമറ്റനിലയിലേക്കാകും.

നിലവില്‍ നിരീക്ഷണ മുറി, ഫിസിയോതെറാപ്പി, ലാബ്, പാലിയേറ്റീവ് കെയര്‍, ഫാര്‍മസി, ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സജീവമായാണ് നടപ്പാക്കി വരുന്നത്. ആര്‍ദ്രം പദ്ധതി പ്രകാരം 2020 മുതല്‍ വൈകുന്നേരം ഒ പി സേവനവും നല്‍കുന്നുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ ഒ.പി, ലാബ്, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ആഴ്ചയില്‍ മൂന്ന് ദിവസം ഫിസിയോതെറാപ്പി ഒ.പിയും ബാക്കിയുള്ള ദിവസങ്ങളില്‍ കിടപ്പിലായ രോഗികള്‍ക്ക് ഫീല്‍ഡ്തല ഫിസിയോ തെറാപ്പിയും നല്‍കുന്നു.

പ്രൈമറി-സെക്കന്‍ഡറി കെയര്‍ എന്നിങ്ങനെ രണ്ട് തലങ്ങളായി തിരിച്ചും പാലിയേറ്റീവ് രോഗികളെ പ്രധാനമായും മൂന്നായി തിരിച്ചുമാണ് സേവനങ്ങള്‍ നല്‍കിവരുന്നത്. കാറ്റഗറി 1-ബെഡ് ബൗണ്ട് (തീരെ കിടപ്പിലായവര്‍), കാറ്റഗറി 2- ഹോം ബൗണ്ട് (പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവര്‍), കാറ്റഗറി 3- ക്രോണിക് ഇല്‍നസ് (ദീര്‍ഘകാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍) എന്നിങ്ങനെ രോഗികളെ തരം തിരിച്ചാണ് പരിചരണം. ആദ്യ വിഭാഗത്തിലെ  ബെഡ് ബൗണ്ട് രോഗികളുടെ പരിശോധന മാസത്തില്‍ ഒരിക്കല്‍ പ്രൈമറി കെയര്‍ നഴ്‌സ് വീടുകളിലെത്തിയാണ് നിര്‍വഹിക്കുന്നത്. 2, 3 വിഭാഗങ്ങളിലെ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ സംഘവും ഒരു നഴ്‌സും ഉണ്ടായിരിക്കും.

സെക്കന്‍ഡറി പാലിയേറ്റീവ് കെയറില്‍ ഉണങ്ങാത്ത മുറിവുകളും പ്രശ്‌നങ്ങളുമുള്ള രോഗികള്‍ക്ക് ഒരു നഴ്‌സിന്റെയും ഫിസിയോതെറാപ്പിന്റെയും സേവനമാണ് നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ സൗകര്യങ്ങളും മാസത്തിലൊരിക്കല്‍ ഫീല്‍ഡ്തല വാക്‌സിനേഷനും  നടപ്പാക്കി വരുന്നുണ്ട്. പുതിയ കെട്ടിടം പ്രവര്‍ത്തനം തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സയും സേവനങ്ങളും സൗജന്യമായി ലഭ്യമാകുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി നടാഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *