Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴുതകൾക്ക് തീവില. കഴുതയുടെ വില പാകിസ്ഥാനിൽ കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കഴുതക്ക് രണ്ടുലക്ഷം രൂപവരെയാണ് ഇപ്പോൾ വില. എട്ടുവർഷം മുമ്പ് വരെ വെറും മുപ്പതിനായിരം രൂപയായിരുന്നു ഇവിടെ കഴുതയുടെ വില. കഴുതയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരായ പാകിസ്ഥാനികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പാകിസ്ഥാനിലെ സാധാരണക്കാരായ ചുമട്ടുതൊഴിലാളികളുടെ ആശ്രയമാണ് കഴുതകൾ. രാജ്യത്തെ ഇഷ്ടിക ചൂളകൾ മുതൽ കൃഷി, അലക്കു ജോലികൾ തുടങ്ങി പല വൻ വ്യവസായങ്ങളിൽ വരെ കഴുതകളെ ഉപയോഗിക്കുന്നുണ്ട്. പരുക്കൻ റോഡുകളിലൂടെ ഭാരം ചുമക്കാൻ പല പാക് ഗ്രാമങ്ങളിലും ഇന്നും കഴുതകളെയാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 1,500–2,000 രൂപ വരെ ഇത്തരത്തിൽ സാധാരണക്കാർ സമ്പാദിക്കുന്നുണ്ട്. ജോലിക്ക് മാത്രമായി 5.9 മില്യൺ കഴുതകളെ പാക്കിസ്ഥാനിൽ വളർത്തുന്നുണ്ട്. എന്നാൽ, അടുത്തിടെയായി പാകിസ്ഥാനിൽ കഴുതകൾക്ക് വൻ ഡിമാൻഡാണുള്ളത്. ചൈന വലിയതോതിൽ പാകിസ്ഥാൻ കഴുതകളെ വാങ്ങുന്നതാണ് ഇവിടെ കഴുതകളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത്.

കഴുതയുടെ തൊലി ഉപയോഗിച്ചുള്ള മരുന്ന് നിർമാണത്തിനാണ് ചൈനയ്ക്ക് പാകിസ്ഥാൻ കഴുതകളെ ആവശ്യം. എജിയാവോ എന്ന മരുന്ന് ക്ഷീണം അകറ്റാനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും, വിളർച്ച ചികിൽസയ്ക്കുമാണ് ഉപയോഗിക്കുന്നത്. ഏപ്രിൽ മാസത്തിൽ കഴുത ഫാമുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചൈനീസ് പ്രതിനിധി സംഘം പാകിസ്ഥാൻ ഭക്ഷ്യസുരക്ഷാ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫാമുകളുടെ പരിചരണത്തിന് പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കുന്നതിലൂടെ . പാകിസ്ഥാൻറെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതാണ് ഈ ആശയം. ഈ പദ്ധതികൂടി നടപ്പിലായാൽ പാക് കഴുതകൾക്ക് ഇനിയും വിലയേറും.

അതേസമയം, പാക് സമ്പദ് വ്യവസ്ഥ ഓരോ ദിവസവും കൂടുതൽ ദുർബലമാകുന്നു എന്നാണ് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ വരെയുള്ള പാകിസ്ഥാൻറെ കടം 76,000 ബില്യൺ പാക്ക് രൂപയാണ്. ഏകദേശം 2.30 ലക്ഷം കോടി ഇന്ത്യൻ രൂപക്ക് തുല്യമാണിത്. ജൂലൈയിൽ അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സർവെയിലാണ് ഇക്കാര്യമുള്ളത്. 51,500 ബില്യൺ രൂപ ആഭ്യന്തര ബാങ്കുകളിൽ നിന്നും 24,500 ബില്യൺ വിദേശ കടവുമാണ്. ഇതിനിടെയാണ് രാജ്യത്തെ സാദാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്ന കഴുതകളുടെ വിലക്കയറ്റവും.

Leave a Reply

Your email address will not be published. Required fields are marked *