Your Image Description Your Image Description

കൊല്‍ക്കത്ത: പദ്മശ്രീ ജേതാവായ സന്യാസിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി. കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദയ്‌ക്കെതിരെയാണ് ബംഗാള്‍ സ്വദേശിനി പരാതിയുമായെത്തിയത്. മുര്‍ഷിദാബാദ് ജില്ലയിലെ ഭാരത് സേവാശ്രം സംഘത്തിന്റെ ബെല്‍ദംഗ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ് കാര്‍ത്തിക് മഹാരാജ്. ആശ്രമത്തിന് കീഴിലുള്ള ചനക് ആദിവാസി അബസിക് ബാലിക വിദ്യാലയത്തില്‍ അധ്യാപികയായി ജോലി നൽകാമെന്ന് പറഞ്ഞാണ് പീഡനം നടത്തിയതെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഈ സമയം ആശ്രമത്തിലായിരുന്നു താമസം ഒരുക്കിയിരുന്നത്. രാത്രി സമയങ്ങളില്‍ മുറിയില്‍ എത്തുന്ന കാര്‍ത്തിക് മഹാരാജ് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പറയുന്നത്.

2013 ജനുവരി മുതല്‍ ജൂണ്‍ വരെ പന്ത്രണ്ടോളം തവണ ഇയാള്‍ നിർബന്ധിതമായി തന്നെ ഉപയോഗിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്. സമൂഹത്തിൽ ഉന്നതരുമായി ബന്ധമുള്ള കാര്‍ത്തിക് മഹാരാജിനെതിരെ പരാതി നൽകാൻ ഭയമായതുകൊണ്ടാണ് ഇത്രയും നാൾ മൗനം പാലിച്ചതെന്നും യുവതി പറഞ്ഞു. ഇക്കാര്യം പുറത്തറിഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയതായും ഇവര്‍ പോലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കാര്‍ത്തിക് മഹാരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

എന്നാൽ, പരാതി അടിസ്ഥാന രഹിതമാണെന്നാണ് കാർത്തിക് മഹാരാജിന്റെ ആശ്രമം പ്രതികരിച്ചത്. തന്റെ പേരും പ്രശസ്തിയും ഇല്ലാതാക്കാനാണ് ഇത്തരത്തിലൊരു പരാതി നൽകിയതെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും കാര്‍ത്തിക് മഹാരാജ് പറഞ്ഞു.
എല്ലാ സ്ത്രീകളേയും തങ്ങള്‍ അമ്മയെ പോലെയാണ് ബഹുമാനിക്കുന്നതെന്നും കാര്‍ത്തിക് മഹാരാജ് പറയുന്നു. സാമൂഹ്യ സേവനങ്ങളുടെ പേരിൽ ഈ വർഷമാണ് കേന്ദ്ര സർക്കാർ കാര്‍ത്തിക് മഹാരാജിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *