Your Image Description Your Image Description

അമരാവതി: മുംബൈയിൽ 10 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഏകദേശം അരക്കിലോഗ്രാം ഭാരമുള്ള മുടിഗോളം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ. ദഹനസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിയുടെ വയറ്റിൽ നിന്നാണ് 650 ഗ്രാം മുടി പുറത്തെടുത്തത്. പെൺകുട്ടിക്ക് ട്രൈക്കോഫാഗിയ എന്ന അവസ്ഥ ഡോക്ടർമാർ കണ്ടെത്തി. വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പെൺകുട്ടിക്ക് അനുഭവപ്പെട്ടിരുന്നു, അൾട്രാസൗണ്ട് വഴിയാണ് രോമഗോളം കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വളരെക്കാലമായി മുടി തിന്നുന്ന വിചിത്രമായൊരു ശീലമുണ്ടെന്ന് പെൺകുട്ടി ഡോക്ടർമാരെ അറിയിച്ചതോടെയാണ് വയറ്റിലെ മുഴയുടെ കാരണം വ്യക്തമായത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 ദിവസം മുൻപ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് സർജൻ ഡോ. ഉഷ ഗജ്ഭിയെയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

പെൺകുട്ടിയുടെ അവസ്ഥ മനസ്സിലാക്കാൻ വിശദമായ വൈദ്യപരിശോധനകളും കൗൺസിലിംഗും ഡോക്ടർമാർ നടത്തി. കൗൺസിലിംഗിനിടെയാണ് താൻ മുടി കഴിക്കാറുണ്ടെന്ന് പെൺകുട്ടി ഡോക്ടർ ഗജ്ഭിയോട് തുറന്നുപറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവളുടെ വയറ്റിൽ മുടി കട്ടപിടിച്ച് ഒരു പന്തുപോലെ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. “ശസ്ത്രക്രിയ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ, അവളുടെ വയറ്റിൽ ഏകദേശം അരക്കിലോഗ്രാം മുടി കണ്ടെത്തി,” ഡോ. ഗജ്ഭിയെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം, പെൺകുട്ടി സുഖം പ്രാപിക്കുകയും സാധാരണ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുന്നതായി ഡോക്ടർ അറിയിച്ചു. പെൺകുട്ടിക്ക് കടുത്ത പോഷകക്കുറവും ഭാരക്കുറവും ഉണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഈ സംഭവം ‘റാപുൻസൽ സിൻഡ്രോം’ (Rapunzel Syndrome) എന്നറിയപ്പെടുന്ന അപൂർവ അവസ്ഥയുടെ ഒരു ഉദാഹരണമാണ്. മുടി കഴിക്കുന്ന ശീലമുള്ളവർക്ക് (Trichophagia) ഇത് സംഭവിക്കാം, ഇത് പിന്നീട് ദഹനവ്യവസ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ശീലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ ഓർമ്മിപ്പിച്ചു.

Related Posts