Home » Blog » kerala Max » തൃണമൂൽ വിമത നീക്കങ്ങൾക്കിടെ കോൺഗ്രസിന്റെ തന്ത്രപരമായ നീക്കം; രാഹുലിനെ പിന്തുണയ്ക്കുന്നവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നേതൃത്വം
Screenshot_20260610_230845

പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരൂവെന്നുമായിരുന്നു ആഹ്വാനം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ തയ്യാറാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. മമതാ ബാനര്‍ജിയുടെ അനന്തരവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി കോണ്‍ഗ്രസില്‍ ചേരുമോയെന്ന ചോദ്യത്തോട് ഇതേ വ്യവസ്ഥ അദ്ദേഹത്തിനും ബാധകമാണെന്നായിരുന്നു മറുപടി.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മമതാ ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ തുടര്‍ച്ചയായ കൂടിക്കാഴ്ച ഇരുവരുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് അഭ്യൂഹം ശക്തമാക്കിയിരുന്നു.
അതിനിടെ മമത ബാനര്‍ജിയെ സോണിയാ ഗാന്ധി കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് സോണിയ മമതയ്ക്ക് മുന്നില്‍വെച്ച വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു നീക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു. ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ ഗാന്ധിയും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു.