Your Image Description Your Image Description

ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായാണ് ആരോപണം. ഡീപ്‌സീക്കിന്‍റെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തുന്ന കാര്യമാണിത്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ മറികടക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഷെല്‍ കമ്പനികള്‍ വഴി അത്യാധുനിക സെമികണ്ടക്‌ടറുകള്‍ ഡീപ്‌സീക്ക് സ്വന്തമാക്കുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എ ഐ രംഗത്ത് അമേരിക്കയെ വിറപ്പിച്ച ചൈനീസ് സ്റ്റാര്‍ട്ടപ്പാണ് ഡീപ്‌സീക്ക്. 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിച്ചത്. ചൈനീസ് ഹെഡ്‌ജ് ഫണ്ടായ ഹൈ ഫ്ലയർ ആണ് കമ്പനിയുടെ ബുദ്ധികേന്ദ്രം. ലിയാംഗ് വെൻഫെങ്കാണ് സിഇഒ. ഇവരുടെ ആദ്യ ലാർജ് ലാംഗ്വേജ് മോഡൽ പുറത്തിറങ്ങിയത് 2023 നവംബറിലായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഡീപ്‌സീക്ക് അവതരിപ്പിച്ച ‘ഡീപ്‌സീക്ക് ആ‌ർ1’ എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ഓപ്പണ്‍എഐയുടെ ചാറ്റ്‌ജിപിടി ഓ1-നോട് പോലും കിടപിടിക്കുന്ന ചാറ്റ്‌ബോട്ടായിരുന്നു.

കുറഞ്ഞ മുതല്‍ മുടക്കില്‍ ഡീപ്‌സീക്ക് വികസിപ്പിച്ചതെന്ന് അവകാശപ്പെടുന്ന ഡീപ്‌സീക്ക് ആര്‍1 ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ പിന്നിലാക്കുകയും ചെയ്തു. മാത്രമല്ല, അമേരിക്കൻ ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താൻ ഡീപ്‌സീക്കിനായി.

ഡീപ്‌സീക്കിന്‍റെ ആര്‍1 മോഡല്‍ വലിയ തരംഗമായതിന് പിന്നാലെ കമ്പനിക്കെതിരെ ചോര്‍ത്തല്‍/കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ അതേ സാങ്കേതികവിദ്യ തന്നെയാണ് ഡീപ്സീക്ക് ഉപയോഗിക്കുന്നത് എന്നായിരുന്നു ആരോപണം. ഡാറ്റാ ലീക്ക് ആരോപണം ബലപ്പെടുത്തുന്ന രീതിയിലുള്ളതാണ് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇപ്പോള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *