Your Image Description Your Image Description

ബെയ്ജിങ്: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൈവേ പാലം തകർന്ന് അപകടം. ഒരു ട്രക്ക് തകർന്ന പാലത്തിൽ തൂങ്ങിക്കിടന്നു. അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. ട്രക്കും ഡ്രൈവറും പാലത്തിന്റെ അരികിൽ തൂങ്ങിക്കിടക്കുന്ന ഭയാനകമായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സുനി നഗരത്തിലെ സിയാമെൻ-ചെങ്ഡു എക്സ്പ്രസ് വേയുടെ ഭാഗമായ പാലമാണ് മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ തകർന്നത്. ഇതോടെ ട്രക്കിന്റെ മുൻഭാഗത്തെ കാബിൻ പാലത്തിന്റെ അരികിൽ അപകടകരമാംവിധം തൂങ്ങിക്കിടക്കുകയായിരുന്നു.

അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി ഡ്രൈവറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ‘എന്റെ ട്രക്കിന്റെ മുൻഭാഗം പാലത്തിന്റെ തകർന്ന ഭാഗത്തെത്തിയപ്പോൾ, ചെറുതായി താഴുന്നത് എനിക്ക് അനുഭവപ്പെട്ടു. ഞാൻ ഉടൻ ബ്രേക്ക് ചവിട്ടി. പെട്ടെന്ന്, എന്റെ മുന്നിലുള്ള പാലം മുഴുവൻ അപ്രത്യക്ഷമായി. ഞാൻ പേടിച്ചിട്ട് മരവിച്ചുപോയി’- ട്രക്കിന്റെ ഡ്രൈവർ യു ഗുവോചുൻ പറയുന്നു.

തെക്കുപടിഞ്ഞാറൻ ചൈനയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് പേമാരി. ആറ് പേർ മരിച്ചു. 80,000-ത്തിലധികം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി പർവതപ്രദേശങ്ങളായ ഗുയിഷോയും തെക്കൻ ചൈനയുടെ മറ്റ് ഭാഗങ്ങളും കനത്ത മഴയിൽ മുങ്ങിയിരിക്കുകയാണ്. റോങ്ജിയാങ് പോലുള്ള നഗരങ്ങളിൽ, വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രാദേശിക ഗതാഗതം സ്തംഭിച്ചു. ഭൂഗർഭ ഗാരേജുകളും ഷോപ്പിങ് മാൾ ബേസ്‌മെന്റുകളും ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *