Your Image Description Your Image Description

എറണാകുളം: പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമയെ അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ഉദയംപേരൂരിലാണ് സംഭവം. ജീസസ് ജനറേഷൻ എന്ന പെന്തക്കോസ്ത് പ്രാർത്ഥനാകൂട്ടായ്മ നയിക്കുന്ന ഓഡിറ്റോറിയം ഉടമ ദീപു ജേക്കബിനെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകൾക്കിടെ പാകിസ്ഥാൻറെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഘാടകർ ഇന്ത്യൻ പതാകയോട് അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിൻറെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

എന്നാൽ യാതൊരു ദുരുദ്ദേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്ഥാൻറെതെന്നുമാണ് സംഘാടകരുടെ മൊഴി.

സകല രാജ്യങ്ങൾക്കും സമാധാനവും ക്ഷേമവും നേർന്ന് കൊടികളി‍ൽ തൊട്ടുള്ള പ്രാർഥനയാണ് പാസ്റ്റർമാരുടെ സംഘം നടത്തിയത്. വിവിധ പ്രൊട്ടസ്റ്റൻറ് സഭകളിലെ പാസ്റ്റർമാർ ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ ഒരുമിച്ചായിരുന്നു പ്രാർഥന. വിവിധ രാജ്യങ്ങളുടെ കൊടികൾ നിരത്തിവെച്ചായിരുന്നു പരിപാടി. അതിലൊന്ന് പാകിസ്ഥാൻറെതായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രാർഥനയുടെയും കൊടികളുടെയും ദൃശ്യം കണ്ടതോടെയാണ് ബിജെപി നേതാവ് ശ്രീക്കുട്ടൻ പൊലീസിൽ പരാതി നൽകിയത്. സ്ഥലത്തെത്തിയ പൊലീസ് പാസ്റ്ററും, സംഘാടകനും, ഓഡിറ്റോറിയത്തിൻറെ ഉടമയുമെല്ലാമായ ദീപു ജേക്കബിനെതിരെ കേസെടുത്തു. പാകിസ്ഥാൻ കൊടിയും കണ്ടുകെട്ടി കൊണ്ടുപോയി.

മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് ദീപുവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, പരിപാടി സംഘടിപ്പിച്ചതിന് പിന്നിൽ മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നാണ് ദീപു പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ട്. അതിലൊരു കൊടി മാത്രമാണ് പാകിസ്ഥാൻറെതെന്നും ദീപു വ്യക്തമാക്കി. ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *