Your Image Description Your Image Description

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. വ്യാഴാഴ്ചയാണ് വന്യമൃഗങ്ങളുടെ ജഡം കണ്ടെത്തിയത്. ഇത് അടിയന്തര അന്വേഷണത്തിന് വഴിയൊരുക്കുകയായിരുന്നു. ഒരു പ്രതികാര നടപടിയായാണ് കടുവയെ ഇവർ കൊന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.

പോലീസ് പറയുന്നതനുസരിച്ച് പ്രതികളിലൊരാളായ മധുരാജിന്റെ പശുവിനെ വന്യമൃഗങ്ങൾ കൊന്നതിൽ ഇയാൾ പ്രകോപിതനായിരുന്നു. അതിനാലാണ് ഇയാൾ ഇത്തരത്തിൽ ഒരു ക്രൂരകൃത്യത്തിലേക്ക് കടന്നത്. ഇതിനായി മധുരാജ് പശുവിന്റെ ജഡത്തിൽ വിഷം പുരട്ടി വെച്ചിരുന്നു. ഈ മാംസമാണ് പിന്നീട് കടുവകൾ ഭക്ഷിച്ചത്. ഇതിന് പിന്നാലെയാണ് നാല് കടുവ കുഞ്ഞുങ്ങൾ ഉൾപ്പെടെ 5 കടുവകളെ ചത്തത്.

മധുരാജിന്റെ സുഹൃത്തുക്കളായ കൊണപ്പയും നാഗരാജുവും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്നു. അതിനാലാണ് ഇവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മീന്യത്തിലെ ആരണ്യ ഭവനിലേക്ക് മൂന്ന് പ്രതികളെയും കൊണ്ടുപോയി.

അന്വേഷണത്തിനിടെ, മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധുരാജുവിന്റെ പിതാവ് ശിവണ്ണ പോലീസിനെ സമീപിച്ചു. എന്നാൽ, സംഭവത്തിൽ മകന്റെ പങ്കാളിത്തം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചു. അതേസമയം വന്യജീവികളെ സംരക്ഷിക്കുന്നതിൽ സർക്കാർ അശ്രദ്ധ കാണിച്ചുവെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചതോടെ, ഈ സംഭവം പൊതുജന രോഷത്തിനും രാഷ്ട്രീയ കുറ്റപ്പെടുത്തലിനും കാരണമായിട്ടുണ്ട്. ഈ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കടുവളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ തന്നെ വനം മന്ത്രി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *