Your Image Description Your Image Description

തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കുറയാൻ കാരണക്കാരൻ ഭർത്താവ് എന്നാരോപിച്ച് ഭർത്താവിനെ യുവതി ഉപേക്ഷിച്ചെന്ന് ആരോപണം. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ആണ് സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട തർക്കം ദമ്പതികളുടെ വേർപിരിയലിന് കാരണമായത്.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു എന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിൽ ആരംഭിച്ച തർക്കമാണ് ജോലി നഷ്ടപ്പെടുന്നതിലേക്കും പോലീസ് കേസിലേക്കും ഒടുവിൽ ഇപ്പോൾ പരസ്പരം വേർപിരിഞ്ഞു താമസിക്കുന്നതിലേക്കും വരെ എത്തിനിൽക്കുന്നത്. ഭർത്താവുമായി ഇനി യോജിച്ചു പോകാൻ പറ്റില്ല എന്നാണ് യുവതിയുടെ വാദം.

നോയിഡയിൽ നിന്നുള്ള വിജേന്ദ്രയും ഇയാളുടെ ഭാര്യ പിൽഖുവയിൽ നിന്നുള്ള നിഷയുമാണ് വിചിത്രമായ തർക്കത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. ഇൻസ്റ്റഗ്രാമിൽ തനിക്ക് ഉണ്ടായിരുന്ന ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വന്ന കുറവാണ് നിഷയെ ചൊടിപ്പിച്ചത്. ഇതിന് കാരണം മുൻപ് ഭർത്താവ് സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് നടത്തിയ പരാമർശം ആണെന്നാണ് ഇവർ പറയുന്നത്. ഇതേ തുടർന്നുണ്ടായ തർക്കമാണ് ഇപ്പോൾ വിവാഹമോചനത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത്.

നിഷയുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇവരുടെ കുടുംബാംഗങ്ങൾ പറയുന്നത്. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണമെന്നും വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വിജേന്ദ്ര പലതവണ ഭാര്യയോട് പറഞ്ഞിരുന്നതായാണ് ഇവരുടെ ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.

എന്നാൽ നിഷ അതിനു തയ്യാറായില്ലെന്നും കൂടാതെ തൻറെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഭർത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് ഇറങ്ങി പോവുകയായിരുന്നുവെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. സ്വന്തം വീട്ടിലെത്തിയശേഷം നിഷ ഹാപൂരിലെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. ഈ പ്രശ്നങ്ങളെ തുടർന്ന് വിജേന്ദ്രയ്ക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *