Your Image Description Your Image Description

വാഷിങ്ടണ്‍: ഗാസ ആക്രമണത്തിൽ ഇസ്രയേലിന് എഐ സാങ്കേതിക വിദ്യ നല്‍കുന്ന കമ്പനി നയത്തിനെതിരെ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് ജീവനക്കാര്‍. മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്കിടെയാണ് ജീവനക്കാര്‍ രംഗത്തുവന്നത്. മൈക്രോസോഫ്റ്റ് എ.ഐ വിഭാഗം മേധാവി മുസ്തഫ സുലൈമാന്‍ കമ്പനിയുടെ എ.ഐ അസിസ്റ്റന്‍റുകളെയും ദീര്‍ഘകാല എ.ഐ നയത്തെയും പറ്റി വിവരിക്കുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. മുസ്തഫ സുലൈമാന്റെ അവതരണത്തിനിടെ, ‘മുസ്തഫാ, താങ്കളെ കുറിച്ചോര്‍ത്ത് ലജജിക്കുന്നുവെന്ന്’ മൈക്രോസോഫ്റ്റ് ജീവനക്കാരിയായ ഇബ്തിഹാല്‍ അബൂസാദ് വിളിച്ചു പറഞ്ഞു.

‘നിര്‍മിതബുദ്ധി നല്ലതിനു വേണ്ടി വിനിയോഗിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു എന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍, മൈക്രോസോഫ്റ്റ് ഇസ്രായേല്‍ സൈന്യത്തിന് എ.ഐ ആയുധങ്ങള്‍ വില്‍ക്കുന്നു. അമ്പതിനായിരം പേര്‍ക്ക് വംശഹത്യയില്‍ ഇതിനോടകം ജീവന്‍ നഷ്ടമായി’, മൈക്രോസോഫ്റ്റ് ഈ വംശഹത്യക്ക് ശക്തി പകരുകയാണെന്നും അബൂസാദ് പറഞ്ഞു. പ്രതിഷേധത്തിന് നന്ദിയെന്നും നിങ്ങളെ ഞാന്‍ കേള്‍ക്കുന്നുവെന്നും മുസ്തഫ പ്രതികരിച്ചു. മുസ്തഫയുടേയും മൈക്രോസോഫ്റ്റിൻ്റെ മുഴുവനും കൈകളിലും രക്തക്കറ പുരണ്ടിരിക്കുന്നുവെന്നും ജീവനക്കാരി പറഞ്ഞു. ആഘേഷങ്ങളുടെ ഭാഗമായുള്ള മറ്റൊരു വേദിയിലും പ്രതിഷേധമുയര്‍ന്നു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് മുന്‍ സി.ഇ.ഒ സ്റ്റീവ് ബാല്‍മര്‍, സി.ഇ.ഒ സത്യ നദെല്ല എന്നിവരുള്ള സദസ്സിനു മുമ്പിലായിരുന്നു ഇത്. മൈക്രോസോഫ്റ്റ് ജീവനക്കാരി വാനിയ അഗര്‍വാനായിരുന്നു പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധിച്ച രണ്ടു ജീവനക്കാര്‍ക്കും വര്‍ക്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നിഷേധിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഗാസയിലും ലെബനനിലും അടുത്തിടെ നടന്ന യുദ്ധങ്ങളില്‍ ബോംബ് വർഷിക്കാനുള്ള ലക്ഷ്യ സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മൈക്രോസോഫ്റ്റിന്റെയും ഓപ്പണ്‍ എ.ഐയുടെയും എ.ഐ മോഡലുകള്‍ ഉപയോഗിച്ചതായി അസോസിയേറ്റഡ് പ്രസ് മാസങ്ങള്‍ക്കു മുമ്പ് പുറത്തു വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *