Your Image Description Your Image Description

വാഷിങ്ടന്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാനെതിരായ സൈനിക നടപടികള്‍ തുടരാമെന്ന് ഇസ്രയേലിനോട് പറഞ്ഞെന്ന് വെളിപ്പെടുത്തി ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചെന്നും, സൈനിക നടപടികള്‍ തുടരാന്‍ ‘യെസ്’ പറഞ്ഞെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചിലര്‍ അമേരിക്കയുടെ സൈനിക ഇടപെടലിന് എതിരെന്നും ട്രംപ് തുറന്നുപറഞ്ഞു.

നേരത്തെ ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ എത്രയും വേഗം കീഴടങ്ങണമെന്ന തന്റെ നിര്‍ദ്ദേശം തള്ളിയ ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം എന്നും ട്രംപ് പറഞ്ഞിരുന്നു. ഞാന്‍ എന്താണ് ചെയ്യുകയെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് വിശദീകരിച്ചു. ഇറാനികള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രസ്താവനക്കും ട്രംപ് മറുപടി നല്‍കി. ‘ഞാന്‍ ആശംസകള്‍ നേരുന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ എന്നതില്‍ യു എസ് പ്രസിഡന്റ് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ഇറനെ ചിലപ്പോള്‍ അമേരിക്ക ആക്രമിക്കാം, ചിലപ്പോള്‍ ആക്രമിക്കാതിരിക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിര്‍ണായകമാണെന്നും വ്യോമ പ്രതിരോധം പൂര്‍ണമായും നശിച്ച ഇറാന്‍ നിസ്സഹായരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന്‍ ചര്‍ച്ചയ്ക്കായി സമീപിച്ചതായി അവകാശപ്പെട്ട ട്രംപ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു. വൈറ്റ്ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *