Your Image Description Your Image Description

ടെഹ്റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിൽ വിജയം നേടിയെന്ന അവകാശവാദവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ശേഷം ആദ്യമായാണ് യുദ്ധം സംബന്ധിച്ച് ഖമനയി പ്രതികരിക്കുന്നത്. ഇറാൻ ജനത ഒറ്റക്കെട്ടായി നിന്നെന്നും ഖമനയി പറഞ്ഞു. ഈ യുദ്ധത്തിലൂടെ അമേരിക്കക്ക് യാതൊരു ലാഭവുമില്ലെന്നും ഇറാന്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നും ഇറാന്റെ പരമോന്നത നേതാവ് കൂട്ടിച്ചേർത്തു.

വീഡിയോ സന്ദേശത്തിലാണ് ഖമനയി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇസ്രയേലിനെതിരെയുള്ള വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഖമനയി പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് അമേരിക്ക ‘നേരിട്ടുള്ള യുദ്ധത്തിൽ പ്രവേശിച്ചത്’ എന്നും ഖമനയി പറഞ്ഞു. ഈ യുദ്ധത്തിൽ നിന്ന് അമേരിക്കക്ക് യാതൊരു നേട്ടവും ഉണ്ടായില്ല. ഇറാനിലെ 90 മില്യൻ ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയൻ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ ഇറാൻ ജനതയിൽ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവർ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഖമനയി ബങ്കറിൽ അഭയം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 18നാണ് ടെലിവിഷനിലൂടെ ഖമനയിയുടെ അവസാന പ്രതികരണം പുറത്തുവന്നത്. ഇതോടെ ഇസ്രയേലിലെ ചില മാധ്യമങ്ങൾ ഖമനയി എവിടെയാണെന്ന ചോദ്യമുയർത്തി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസമാണ് ഇസ്രയേൽ–ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായത്. 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിർത്തലിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. എന്നാൽ, വെടിനിർത്തൽ സമയത്തിനു ശേഷവും ഇറാൻ മിസൈൽ ആക്രമണം തുടർന്നെന്നാരോപിച്ചു പുലർച്ചെയ്ക്കു മുൻപേ ഇസ്രയേൽ ടെഹ്റാനിൽ കനത്ത ബോംബുവർഷം നടത്തി. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചതോടെയാണ് ഇത് അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണു സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ട്രംപ് നേരിട്ടു നടത്തിയ നയതന്ത്ര ശ്രമങ്ങളിലൂടെയാണ് സംഘർഷം താൽക്കാലികമായെങ്കിലും അവസാനിക്കുന്നത്. ആക്രമണം നിർത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചുവെങ്കിലും കരാറൊന്നും ഉണ്ടാക്കിയിട്ടില്ല.

അതേസമയം, അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങളുണ്ടായെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്‌ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി സ്ഥിരീകരിച്ചത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇസ്മായിൽ ബാഗെയി ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവനിലയങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് ബാഗെയി തുറന്നു പറഞ്ഞു. അമേരിക്കൻ ആക്രമണത്തിൽ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നത് യാഥാർഥ്യമാണെന്നായിരുന്നു ബാ​ഗെയിയുടെ വാക്കുകൾ. എന്നാൽ, അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ 22ന് പുലർച്ചെയാണ് അമേരിക്ക ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിൽ ഏഴ് ബി–2 ബോംബർ വിമാനങ്ങളാണ് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇസ്ഫഹാൻ ലക്ഷ്യമാക്കി അമേരിക്കൻ അന്തർവാഹിനിയില ടോമഹോക് മിസൈലുകളും വർഷിച്ചു. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങൾ മടങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബി–2 ബോംബർ ആക്രമണമാണ് ഞായറാഴ്ച പുലർച്ചെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *