Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നാവികസേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവയിലേക്കാണ് ഇവ വിന്യസിക്കുക. ഇന്ത്യയുടെ കടല്‍ക്കരുത്ത് പതിന്മടങ്ങാക്കുന്ന തീരുമാനമാണിത്. നിലവില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകളിലുമുള്ള റഷ്യന്‍ നിര്‍മ്മിത മിഗ് 29 വിമാനങ്ങള്‍ പിന്‍വലിച്ചാണ് റഫേല്‍ വിന്യസിക്കുക.

ഫ്രാന്‍സുമായി 63,000 കോടിയുടെ കരാര്‍ ഉടന്‍ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ – ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഇന്ത്യയില്‍ എത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റയന്‍ ലെക്കോര്‍നു കരാറില്‍ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറും. കരാര്‍ പ്രകാരമുള്ള 26 വിമാനങ്ങളില്‍ 22 എണ്ണം സിംഗിള്‍ സീറ്ററും 4 എണ്ണം ട്വീന്‍ സീറ്റര്‍ വിമാനങ്ങളും ആണെന്നാണ് വിവരം. പൈലറ്റുമാര്‍ക്കുള്ള പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, ലോജിസ്റ്റിക്കല്‍ സാങ്കേതിക സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയും കരാറിന്റെ ഭാഗമായുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *