Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം-4 ദൗത്യത്തിന്‍റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചേരാനുള്ള ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം കൂടെയാണ് വൈകുന്നത്.

‘ആക്‌സിയം സ്‌പേസ്’ എന്ന യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ആക്‌സിയം-4 ദൗത്യത്തിന് പിന്നിൽ. സ്‌പേസ് എക്‌സ്, ഐഎസ്‌ആർഒ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ദൗത്യം നടത്താനിരുന്നത്. ആക്‌സിയം-4 ദൗത്യത്തിന്‍റെ നാലംഗ സംഘത്തിലേക്കാണ് ശുഭാൻഷു ശുക്ലയെ തെരഞ്ഞെടുത്തത്.

പേടകം വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം നീട്ടിവച്ചത്. ഇതുകാരണമുണ്ടായ കാലതാമസം ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഹിരാകാശ പര്യവേഷണവും തടസ്സപ്പെടുത്തും. ദൗത്യം വിജയകരമായി പൂർത്തിയാക്കാനായാൽ രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവാനാവും ശുഭാൻഷു ശുക്ല.

എന്നാൽ റോക്കറ്റിൽ സംഭവിച്ചിരിക്കുന്ന തകരാറ് ഇതിന് കാലതാമസം സൃഷ്‌ട്ടിച്ചിരിക്കുകയാണ്. ആക്‌സിയോം ദൗത്യം നീട്ടിയതിനെക്കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയാണ് ബഹിരാകാശ വകുപ്പിന്‍റെ സെക്രട്ടറിയും ഐഎസ്ആർഒയുടെ ചെയർമാനുമായ വി. നാരായണൻ.

ആക്‌സിയം-4 കാലതാമസം: ഐഎസ്‌ആർഒ ചെയർമാന്‍റെ പ്രതികരണം
എൽഒഎക്‌സ് ചോർച്ച ഗൗരവകരമായി വിഷയമാണെന്നും, എങ്കിലും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചതിനാൽ അത് പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച എത്രത്തോളമെന്നതിന് അനുസരിച്ച് ഇത് പരിഹരിക്കാനാവശ്യമായ സമയവും വൈകും. ലിക്വിഡ് ഹൈഡ്രജൻ ആണെങ്കിൽ, സ്‌ഫോടന സാധ്യത കൂടുതലായതിനാൽ തന്നെ ഇത് പരിഹരിക്കുന്നതിനുള്ള പ്രക്രിയയിൽ കാലതാമസം നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ക്രയോജനിക് പ്രൊപ്പൽഷൻ വിദഗ്‌ധൻ കൂടിയായ വി. നാരായണൻ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ ദൗത്യത്തിന്‍റെ സാങ്കേതിക വശങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഇന്ത്യയുടെ തദ്ദേശീയ ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.

ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ലോഞ്ച് പാഡിലെ ഫാൽക്കൺ 9 ബൂസ്റ്റർ സ്റ്റേജിൽ ഹോട്ട് ടെസ്റ്റ് നടത്തിയിരുന്നു. ഇതിലാണ് ചോർച്ച കണ്ടെത്തിയത്. പിന്നീട് ഐഎസ്ആർഒ, സ്‌പേസ്‌എക്‌സ്, ആക്‌സിയം സ്‌പേസ് എന്നീ സംഘങ്ങൾ ചേർന്നുള്ള ചർച്ചകളെത്തുടർന്ന്, ചോർച്ച പരിഹരിച്ച് ആവശ്യമായ സാധൂകരണ പരിശോധനകൾ നടത്തിയ ശേഷം മാത്രം വിക്ഷേപണത്തിന് അനുമതി നൽകാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ദൗത്യമായതിനാൽ തന്നെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന കാരണത്താലാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ചോർച്ച പരിഹരിച്ച് കർശനമായ പുനർമൂല്യനിർണ്ണയം നടത്തിയതിന് ശേഷമായിരിക്കും വിക്ഷേപണം പുനഃക്രമീകരിക്കുക.

എന്താണ് ആക്‌സിയം-4 ദൗത്യം?

ആക്‌സിയം സ്പേസ് നടത്തുന്ന ഐ‌എസ്‌എസിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്ര ദൗത്യമാണിത്. 14 ദിവസം ബഹിരാകാശനിലയത്തിൽ ചെലവഴിച്ച ശേഷമായിരിക്കും ദൗത്യസംഘം മടങ്ങുക. ശാസ്ത്രീയ ഗവേഷണം, ആശയവിനിമയം, വാണിജ്യ പ്രവർത്തനങ്ങൾ എന്നീ ലക്ഷ്യങ്ങളുമായാണ് ദൗത്യം വിക്ഷേപിക്കാനിരിക്കുന്നത്. ആഗോളതലത്തിൽ ദേശീയ ബഹിരാകാശ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതാണ് ആക്‌സ്-4 ദൗത്യം.

2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം എന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിനും 2047ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിനും ആക്‌സ്-4 ദൗത്യം നിർണായക പങ്കുവഹിക്കും. മൈക്രോഗ്രാവിറ്റി ഗവേഷണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഏഴ്‌ പരീക്ഷണങ്ങൾ ആക്‌സ്-4 ദൗത്യത്തിൽ പോകുന്ന ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിൽ നടത്തും.ശുഭാൻഷു ശുക്ലയ്‌ക്ക് പുറമെ അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സാവോസ് ഉസാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് യാത്രികർ.

കാലതാമസം തിരിച്ചടിയാകുമോ?
ആക്‌സിയം-4 ദൗത്യത്തിന് പല തവണകളായി കാലതാമസം നേരിട്ടതിനാൽ തന്നെ ഇതൊരു തിരിച്ചടിയാണെന്ന് വേണമെങ്കിൽ പറയാം. എങ്കിലും, ജൂൺ 30 വരെ ഈ ദൗത്യത്തിന് അനുകൂലമായ തരത്തിൽ ബഹിരാകാശത്ത് പരിക്രമണ വിന്യാസങ്ങൾ ഉണ്ടെന്നാണ് വിദഗ്‌ധാഭിപ്രായം. അപ്പോഴേക്കും പരിഹരിക്കപ്പെട്ടില്ലെങ്കിൽ, പിന്നീട് ജൂലൈ പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനുപുറമെ, പല രാജ്യങ്ങളും നിരവധി ദൗത്യങ്ങൾ നടത്തുന്നതിനാൽ തന്നെ ബഹിരാകാശ നിലയത്തിന് ചുറ്റും നിറയെ ഉപഗ്രഹങ്ങളുണ്ടാവും. മറ്റ് ദൗത്യങ്ങൾ തിരികെയെത്തുന്നത് വരെ ആക്‌സിയം-4 ദൗത്യത്തിന് കാത്തിരിക്കേണ്ടി വന്നാൽ വിക്ഷേപണം ദീർഘനാളിലേക്ക് വൈകാനും സാധ്യതയുണ്ട്.

അടുത്ത ഘട്ടമെന്താണ്?
ഫാൽക്കൺ 9 റോക്കറ്റിലെ ചോർച്ച തിരിച്ചറിഞ്ഞ് പരിഹരിക്കുക എന്നതാണ് അടിയന്തരഘട്ടം. പിന്നീട് ബൂസ്റ്റർ ഘട്ടത്തിൽ റോക്കറ്റ് യോഗ്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി രു റൗണ്ട് വാലിഡേഷൻ പരിശോധനയ്ക്ക് വിധേയമാക്കണം. തുടർന്ന് സ്‌പേസ് എക്‌സ്, ആക്‌സിയം, ഐഎസ്‌ആർഒ എന്നിവരുടെ സമ്മതം ലഭിച്ചതിന് ശേഷം മാത്രമേ പുതിയ വിക്ഷേപണ തീയതി നിശ്ചയിക്കൂ. ഇപ്പോൾ ദൗത്യസംഘം ഫ്ലോറിഡയിൽ തന്നെ തുടരുകയാണ്. അവരുടെ പരിശീലനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *