Your Image Description Your Image Description

തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് നേടിയ വിജയം ടീം വർക്കിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എല്ലാവരും ഒരേമനസോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പി.വി അൻവർ രാജിവെച്ചപ്പോൾ തന്നെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ പ്രവർത്തനം ശുഭമായി ഭവിച്ചു. പി.വി അൻവർ ഫാക്ടർ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് ശക്തമായ ഫാക്ടർ അല്ലെന്നും സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പി.വി അൻവർ യുഡിഎഫിൽ വേണ്ട എന്ന് തങ്ങൾ തീരുമാനിച്ചതല്ല. സ്ഥാനാർഥിക്ക് എതിരായ നിലപാടാണ് അൻവറിന് പ്രശ്‌നമായത്. അൻവറിന് ഉറച്ച നിലപാടില്ല. അൻവറിന് മുന്നിൽ വാതിലടച്ചു എന്ന് പറയാനാവില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിൽ ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നില്ല. യോഗ്യരായ മൂന്നോ നാലോ ആളുകളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള ആളെ ഹൈക്കമാൻഡ് തീരുമാനിക്കും.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. യുഡിഎഫിൽ ആരെയും ക്യാപ്റ്റനായി ഉയർത്തിക്കാണിക്കുന്നില്ല. എൽഡിഎഫിൽ പിണറായി വിജയന്റെ കാര്യത്തിൽ നടക്കുന്നത് വ്യക്തിപൂജയാണ്. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സണ്ണി വ്യക്തമാക്കി. ചില സ്ഥലങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. അന്‍വര്‍ ചെറിയ ഫാക്ടറായിട്ടുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാന്‍ കഴിയില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ല. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാൻ സാധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *