Your Image Description Your Image Description

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മകന്‍ അരുണ്‍ കുമാര്‍ വി എ. അപകട നില തരണം ചെയ്തുവെന്നും, അച്ഛന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്‍, തീര്‍ച്ച’, അരുൺ കുറിച്ചു.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ച് ചികിത്സ തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി.

ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്. വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. ഉച്ചയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. പിന്നീട് സാധാരണ നിലയിലേക്ക് മാറുകയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *